ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലറെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Tuesday 02 June 2026 12:07 PM IST

പാലക്കാട്: ജോലി വാഗ്‌ദാനം ചെയ്‌ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെ രണ്ട്‌ ദിവസത്തേക്ക്‌ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് എസ്‌സി/എസ്‌ടി കോടതിയുടേതാണ് തീരുമാനം. പ്രശോഭിന്റെ വീട്ടിലും പീഡനം നടന്ന കാറിനുള്ളിലും തെളിവെടുപ്പ് നടത്തും. പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ പ്രതി രണ്ട് മാസമായി ഒളിവിലായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്.

ഇക്കഴിഞ്ഞ മാർച്ച് 27നാണ് പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡനപരാതിയുമായി ദളിത് യുവതി രംഗത്തെത്തിയത്. ജോലി വാഗ്‌ദാനം ചെയ്‌ത പ്രതി താമസസ്ഥലത്തെത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവം രാഷ്‌ട്രീയ വിവാദമായതോടെയാണ് ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ബലാത്സംഗം, എസ്‌സി-എസ്‌ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾപ്രകാരമാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.