'കേരളകൗമുദി' വാർത്തയിൽ ഡി.ജി.പി ,​ അതിർത്തി കടന്നും വൻസ്രാവുകളെ പൂട്ടും

Thursday 04 June 2026 12:23 AM IST

'കേരളകൗമുദി' ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തിരുവനന്തപുരം: യുവാക്കളെയും വിദ്യാർത്ഥികളെയും ആജീവനാന്തം അടിമകളാക്കാനും അക്രമകാരികളാക്കാനും ലക്ഷ്യമിട്ട് രാസലഹരിയൊഴുക്കുന്ന മാഫിയയിലെ വൻസ്രാവുകളെ സംസ്ഥാന അതിർത്തി കടന്നും അകത്താക്കുമെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ 'കേരളകൗമുദി'യോട് പറഞ്ഞു. ലഹരിയുടെ ഉറവിടം തേടി പ്രത്യേക അന്വേഷണമുണ്ടാവും. അന്യസംസ്ഥാനങ്ങളിലെ രാസലഹരിയുണ്ടാക്കുന്ന ലാബുകളിൽ കേരളാ പൊലീസ് പരിശോധന നടത്തും. നടത്തിപ്പുകാരെയും പണമൊഴുക്കുന്നവരെയും സംഭരണം നടത്തുന്നവരെയും പിടികൂടും. 'ലഹരിക്ക് തടയിടാൻ വൻസ്രാവുകളെ പൂട്ടണമെന്ന' 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.

ലഹരിയെത്തിയ വഴികൾ തേടി അന്വേഷണമുണ്ടാവും. ഇതിനായി 84 പൊലീസ് സബ്ഡിവിഷനുകളിൽ നാല് വീതം സ്‌പെഷ്യൽ സ്‌ക്വാഡുകളെ നിയോഗിച്ചു. ഈ സംഘങ്ങൾക്ക് ലഹരിക്കേസുകൾ പിടികൂടുന്നതും ഉറവിടം കണ്ടെത്തുന്നതും മാത്രമാകും ചുമതല.

ദക്ഷിണേന്ത്യൻ നെറ്റ്‌വർക്ക് !

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരെ റവാഡ വിളിച്ച് ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാന്' സഹായം തേടി. വിതരണശൃംഖല തകർക്കാനും രാസലഹരി നിർമ്മിക്കുന്നവരെ അകത്താക്കാനും 5 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേർന്നായിരിക്കും ഓപ്പറേഷൻ. ഇ.ഡി, ഡി.ആർ.ഐ, കസ്റ്റംസ് അടക്കം കേന്ദ്ര ഏജൻസികളും സഹകരിക്കും. റെയിൽ മാർഗമുള്ള കടത്ത് തടയാൻ ആർ.പി.എഫിനും റെയിൽവേ പൊലീസിനും നിർദ്ദേശം നൽകി. എം.ഡി.എം.എയടക്കം രാസലഹരികൾ കേരളത്തിലേക്കെത്തുന്ന വഴിയടയ്ക്കാനാണ് ഓപ്പറേഷൻ.

"അതിരില്ലാത്ത" സഹായം !

ലഹരിക്കടത്തുകാരുടെ ഡാറ്റ ബേസുണ്ടാക്കും

ലൊക്കേഷൻ വിവരങ്ങളടക്കം ശേഖരിച്ച് അന്യസംസ്ഥാന പൊലീസിന് കൈമാറും.

അന്യസംസ്ഥാനങ്ങളിലെ വൻകിട മൊത്തവ്യാപാരികളെയും വിതരണക്കാരെയും പിടികൂടും

ലഹരി സംഭരണ, വിതരണ കേന്ദ്രങ്ങളിൽ റെയ്ഡ്

വിതരണക്കാരെയും നിർമ്മാതാക്കളെയും പിടികൂടാനും മറ്റ് സംസ്ഥാനങ്ങളുടെ സഹായം

കേസുകൾ രജിസ്റ്റർ ചെയ്യുക അതത് സംസ്ഥാനങ്ങളിൽ

''ലഹരിമാഫിയയിലെ അവസാനകണ്ണിയെയല്ല, ആദ്യകണ്ണിയായ വൻസ്രാവുകളെ പൂട്ടും. ഇതിനായി രഹസ്യാന്വേഷണം ശക്തമാക്കി. അതിശക്തമായ നടപടിയുണ്ടാവും.''

റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവി.