മഴ അവധിയടക്കം മുൻകൂട്ടി അറിയിക്കാൻ സംവിധാനമുണ്ടാകും; ആഴ്‌ചയിൽ ഒരുദിവസം കളർ ഡ്രസ് ആക്കാനും ആലോചന
തിരുവനന്തപുരം: സ്‌കൂളുകളിൽ ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ആഴ്‌ചയിൽ ഒരു ദിവസം കളർ വസ്‌ത്രം അനുവദിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു പ്രതികരണം.
'കാലത്തിന്റെ മാറ്റമാണ് സ്‌കൂളുകളിലെ സൈബർ പ്രതിജ്ഞ. സൈബറിടങ്ങളിൽ ധാരാളം അവസരങ്ങളുണ്ട്. അതോടൊപ്പം ഈ മേഖലയിൽ പഠിക്കാനും ധാരാളം കാര്യങ്ങളുണ്ട്. കുറെ ചതിക്കുഴികളുമുണ്ട്. ഒരു അലർട്ട് എന്നതാണ് സൈബർ പ്രതിജ്ഞയിലൂടെ ഉദ്ദേശിക്കുന്നത്.
അവധി വളരെ മുൻകൂട്ടി പറയാൻ സാധിക്കില്ല. അലർട്ട് പ്രഖ്യാപനങ്ങൾ അതുപോലെ നടക്കണമെന്നുമില്ല. അദ്ധ്യയന ദിവസങ്ങൾ പലവിധത്തിലായി നഷ്ടപ്പെടാറുണ്ട്. ഇതിന് ഫലപ്രദമായ സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്.
ആഴ്‌ചയിൽ ഒരു ദിവസം യൂണിഫോം ഒഴിവാക്കി കളർ വസ്ത്രം അനുവദിക്കുക എന്നതും ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുകയെന്നതും വ്യക്തിപരമായ ആകർഷകത്വവും സ്വീകാര്യതയുമുള്ളതാണ്. ബാക്കി കാര്യങ്ങൾ ആലോചിച്ച് തീരുമാനമെടുക്കും.
ആർത്തവ ദിവസങ്ങളിൽ വലിയതോതിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികളുണ്ട്. ബെഡിൽനിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ അവശരാകുന്നവരുണ്ട്. അത്തരത്തിൽ പ്രശ്നമുള്ളവർക്ക് ഇത്തരത്തിലൊരു എസ്‌ക്യൂസ് പറഞ്ഞാൽ ആരും വകവച്ചുകൊള്ളണമെന്നില്ല. ഇതിന്റെ പേരിൽ ഒരു ഇളവ് കിട്ടുക എന്നുള്ളത് മാത്രമാണ് ആർത്തവാവധിയെന്ന പ്രൊപ്പോസൽ കൊണ്ടുദേശിക്കുന്നത്. അവർക്കൊരു ആനുകൂല്യം നൽകുക എന്നുള്ളത് മാത്രമാണ്. അല്ലാതെ മാറ്റിനിർത്തലില്ല. എല്ലാ പുതിയ തീരുമാനങ്ങളെയും പരിഷ്‌കാരങ്ങളെയും പോസിറ്റീവായി കാണണം'- മന്ത്രി വ്യക്തമാക്കി.