പാലക്കാട്ട് ജനവാസമേഖലയ്‌ക്ക് സമീപം തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
പാലക്കാട്: നരികുത്തിയിൽ സർക്കാർ മൃഗാശുപത്രിക്ക് സമീപം വൻ തീപിടിത്തം. മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തീപിടിത്തമുണ്ടായത്. അതിനാൽ ആളപായം ഉണ്ടായിട്ടില്ല. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി നിലവിൽ തീ നിയന്ത്രണവിധേയമാക്കി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. പ്ലാസ്റ്റിക്ക് സാധനങ്ങളും മാലിന്യങ്ങളും പറമ്പിൽ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചുറ്റും ഫ്ലാറ്റുകളും വീടുകളുമുള്ള ജനവാസ മേഖലയായതിനാൽ തീ അണയ്‌ക്കാനായി ഫയർഫോഴ്‌സ് സംഘത്തിന് പറമ്പിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല.
ഒടുവിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ കയറിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പഴം വിൽക്കാനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് പെട്ടികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പ്രദേശത്തുണ്ടായിരുന്നു. മാലിന്യങ്ങൾ മാറ്റാൻ പ്രദേശവാസികൾ നേരത്തേ ആവശ്യപ്പെട്ടിട്ടും സ്ഥലം ഉടമ അതിന് തയ്യാറായില്ലെന്നാണ് വിവരം.