സാമ്പത്തിക പ്രതിസന്ധിയൊന്നും പ്രശ്നമേ അല്ല; അതിഥി സത്കാരത്തിനും വിനോദത്തിനും കൂടുതൽ പണം വേണമെന്ന് ഗവർണർ, ആവശ്യപ്പെട്ടത് വൻ വർദ്ധന

Sunday 12 November 2023 11:49 AM IST

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ രാജ്ഭവന്റെ ചെലവുകൾക്ക് പണം കൂട്ടിച്ചോദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിനോദം, അതിഥി സത്കാരം, ഓഫീസ് ചെലവുകൾ തുടങ്ങി ആറിനങ്ങളിലായി വൻ വർദ്ധനയാണ് ഗവർണർ ആശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതിഥി സത്കാരത്തിനുള്ള ചെലവിൽ ഇരുപത് ഇരട്ടി വർദ്ധനവരുത്തണമെന്ന് ആവശ്യപ്പെടുമ്പോൾ വിനോദത്തിനുള്ള തുക 36 ഇരട്ടി കൂട്ടണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്. ഇതിനാെപ്പം ഓഫീസ് ചെലവുകൾ ആറേകാൽ ഇരട്ടി വർദ്ധിപ്പിക്കണമെന്നും ഫർണിച്ചറുകൾ മോടിപിടിപ്പിക്കാനും നവീകരിക്കാനുളള ചെലവിൽ രണ്ടര ഇരട്ടി വർദ്ധനവേണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഗവർണറുടെ ആവശ്യം സർക്കാർ പരിഗണിച്ചുവരുന്നതായാണ് അറിയുന്നത്.

സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആർഭാടം നടത്തുന്നു എന്ന് അവസരം കിട്ടുമ്പോഴെല്ലാം വിമർശനമുയർത്തുന്ന ഗവർണർ തന്നെയാണ് കൂടുതൽ പണം ആവശ്യപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറെ കൗതുകം. കഴിഞ്ഞദിവസം കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഗവർണർ ഉയർത്തിയത്. 'സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും ആഘോഷങ്ങൾക്ക് കുറവില്ല. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു.പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വേണ്ടി വൻ തുകയാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

1987ലെ ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ അനുസരിച്ചാണ് ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആറിനങ്ങൾക്ക് മുപ്പത്തിരണ്ടുലക്ഷം രൂപയാണ് പരിധി. എന്നാൽ ആറിനങ്ങൾക്ക് വർഷം 2.60 കോടിരൂപ നൽകണമെന്നാണ് സർക്കാരിനോട് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.