ഇടിമിന്നലായി ഇന്ധന വില; 11 ദിവസത്തിനിടെ എട്ട് രൂപ കൂട്ടി
ഇന്നലെ കൂട്ടിയത്: പെട്രോളിന് 2.61, ഡീസലിന് 2.71 രൂപ
കൊച്ചി: ഏതു നിമിഷവും തലയിൽ വീഴാവുന്ന ഇടിമിന്നലാവുകയാണ് ഇന്ധനവില. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കും വിധം പൊതുമേഖല എണ്ണക്കമ്പനികൾ നാലാം തവണയും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്നലെ വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധം മൂലം ക്രൂഡോയിൽ വിപണിയിലുണ്ടായ കുതിപ്പിന്റെ നഷ്‌ടം നികത്താൻ ലക്ഷ്യമിട്ട് 11 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും എട്ട് രൂപയിലധികമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് പുതുക്കിയ വില.
ക്രൂഡോയിൽ വില ബാരലിന് 110 ഡോളർ വരെ ഉയർന്നതും ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ചയും ഇറക്കുമതിച്ചെലവ് കുത്തനേ കൂട്ടിയതുമാണ് കുഴപ്പമായത്. യുദ്ധം തുടർന്നാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും വർദ്ധിപ്പിച്ചേക്കും.
വിലക്കയറ്റം (തിരുവനന്തപുരം)
തീയതി- പെട്രോൾ, ഡീസൽ
മേയ് 15 107.48 രൂപ : 96.26 രൂപ
മേയ് 19 111.70 രൂപ : 100.59 രൂപ
മേയ് 23 112.64 രൂപ : 101.55 രൂപ
മേയ് 25 115.49 രൂപ : 104.40 രൂപ
സാധനവില രൂക്ഷമാകും
ഇന്ധന വിലയിലെ തുടർച്ചയായ വർദ്ധന അവശ്യ സാധനങ്ങളുടെ വില രൂക്ഷമാക്കും. ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ ഉയർത്താനും ഇടയുണ്ട്. ഹോട്ടൽ ഭക്ഷണത്തിനും വിലകൂടും. മത്സ്യം, മാംസം, പച്ചക്കറികൾ, അരി തുടങ്ങിയവയെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിനാൽ വിലക്കയറ്റത്തിന്റെ താേത് കൂടുതലാകും.
പ്രധാന നഗരങ്ങളിൽ
തിരുവനന്തപുരം 115.49 രൂപ 104.40 രൂപ
എറണാകുളം 113.51 രൂപ 102.43 രൂപ
തൃശൂർ 114.03 രൂപ 102.93 രൂപ
കോഴിക്കോട് 114.11 രൂപ 103.00 രൂപ
വില കുറയാത്തതിന് പിന്നിൽ
ക്രൂഡ് ഓയിലിന്റെ വില നിർണയിക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങലിലൊന്ന് യൂറോപ്പിലെ നോർത്ത് സീയിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന ബ്രെന്റ് ക്രൂഡാണ്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിനൊപ്പം ക്രൂഡോയിലിന്റെ വിലയും കുറഞ്ഞതിന് തൊട്ടുമുൻപായാണ് പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിയത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഇന്നലെ ആറ് ഡോളർ ഇടിഞ്ഞ് 97 ഡോളറിലെത്തിയിരുന്നു. എന്നാൽ, ദീർഘ കാല കരാർ അടിസ്ഥാനമാക്കിയാണ് കമ്പനികൾ എണ്ണവില നിശ്ചയിക്കുന്നത്. അതിനാൽ ക്രൂഡോയിലിന്റെ വിലനിലവാരത്തിനപ്പുറമാണ് ഇന്ധനവിലയുടെ ചാഞ്ചാട്ടം.
ഇന്ധനവില കൂട്ടിയതിലൂടെ കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം വേണ്ടെന്നുവയ്ക്കുന്നത് ധനവകുപ്പ് പരിശോധിക്കുകയാണ്. ഓരോ ദിവസവും വില കൂടുന്നതിനാൽ തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് - മുഖ്യമന്ത്രി വി.ഡി സതീശൻ