'ഡൽഹിയിലെ പ്രതിനിധിയായി പ്രവർത്തിക്കാൻ തമിഴ്‌നാട്ടിൽ നിന്ന് ക്ഷണിച്ചു, വിജയ്‌യുടെ നിലപാട് അറിഞ്ഞശേഷം തീരുമാനം'
തിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേകപ്രതിനിധി സ്ഥാനം ഒഴിഞ്ഞതിനുപിന്നാലെ തമിഴ്‌നാട്ടിൽ നിന്നും ക്ഷണം ലഭിച്ചെന്ന് കെ വി തോമസ്. മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞ കാണാനെത്തിയ ചില വ്യാപാരി സുഹൃത്തുക്കളാണ് തന്നെ തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധിയാകാൻ ക്ഷണിച്ചതെന്ന് കെ വി തോമസ് പറഞ്ഞു. രാഷ്‌ട്രീയത്തിൽ വിജയ് പുതിയതായതിനാൽ അനുഭവസമ്പത്തുള്ളവർ ആവശ്യമായതിനാലാണ് തന്നെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി വിജയ് ഇക്കാര്യം അറിയാൻ വഴിയില്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞശേഷമാകും അക്കാര്യത്തിൽ തീരുമാനം എടുക്കുന്നതെന്ന് കെ വി തോമസ് വ്യക്തമാക്കി. തമിഴ്‌നാടിനു പുറമെ ജമ്മുകാശ്‌മീർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു കെ വി തോമസ്. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ സ്ഥാനത്ത് നിന്ന് രാജിവച്ച് ഓഫീസ് ഒഴിയുകയും ചെയ്‌തിരുന്നു. കോൺഗ്രസ് നേതാവായിരുന്ന തോമസ്, സംസ്ഥാന മന്ത്രിസഭയിലും യുപിഎ കാലത്ത് കേന്ദ്രമന്ത്രിസഭയിലും അംഗമായിരുന്നു. എന്നാൽ, 2019ൽ ലോക്‌സഭാസ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസുമായി അകന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ 2022ൽ അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. തുടർന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുകയായിരുന്നു.