പ്രതികാര സ്ഥലംമാറ്റമെന്ന് പ്രതിപക്ഷം, ഭരണസൗകര്യത്തിനെന്ന് സർക്കാർ
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: പ്രതികാരബുദ്ധിയോടെയും നീതിരഹിതമായും ജീവനക്കാരെ സ്ഥലംമാറ്റുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും ജീവനക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി സണ്ണിജോസഫ് മറുപടി നൽകി. ഗുരുതര രോഗികൾ, വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളവർ, വനിതകൾ, ക്ലാസ് ഫോർ ജീവനക്കാർ എന്നിവരെയെല്ലാം ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും 33വകുപ്പുകളിൽ 310വനികളെയും 38ക്ലാസ് ഫോർ ജീവനക്കാരെയുമടക്കം 1982പേരെ സ്ഥലംമാറ്റി 207ഉത്തരവുകൾ കഴിഞ്ഞദിവസങ്ങളിൽ പുറപ്പെടുവിച്ചെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ജോയി പറഞ്ഞു.
അധികാരമേൽക്കും മുൻപേ ഇഷ്ടമില്ലാത്തവരെ മാറ്റി. എൻ.ജി.ഒ അസോസിയേഷന്റെ ശുപാർശയിൽ മേയ് അഞ്ചിനുതന്നെ വിദ്യാഭ്യാസ വകുപ്പിൽ ആറു പേരെ സ്ഥലംമാറ്റി. സംഘടനാനേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുത്താൽ ആരെയും സ്ഥലംമാറ്റുന്നു. പത്തും പതിനഞ്ചും വർഷമായി ജോലിചെയ്തിരുന്ന താത്കാലികക്കാരെയെല്ലാം പിരിച്ചുവിടുന്നു. വേണ്ടപ്പെട്ടവർക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് മാറ്റം നൽകുന്നുഒരു വകുപ്പിലും വ്യാപകമായ സ്ഥലംമാറ്റം നടത്തിയിട്ടില്ലെന്നും ഭരണപരമായ സൗകര്യാർത്ഥം ഏതാനും സ്ഥലംമാറ്റങ്ങൾ മാത്രമാണുണ്ടായതെന്നും മന്ത്രി സണ്ണിജോസഫ് മറുപടിനൽകി.
സ്ഥലംമാറ്റത്തിൽ പരാതികളുണ്ടെങ്കിൽ പരിഹരിക്കും. ഭരണാനുകൂല സംഘടനകളുടെ ആവശ്യപ്രകാരം സ്ഥലംമാറ്റം നടത്തിയെന്ന ആരോപണം തെറ്റാണ്. സെക്രട്ടേറിയറ്റിൽ മാത്രം ഇരുനൂറോളം പേർ വിരമിച്ചു. കഴിഞ്ഞ പത്തുവർഷം ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയായിരുന്നു. ഒരു ഡസൻ തവണ മാറ്റപ്പെട്ടവരുണ്ട്. സെക്രട്ടേറിയറ്റിൽ 10വർഷമായി ഇരുന്ന് വേരിറങ്ങിയവരുണ്ട്. അവരെ മാറ്റേണ്ടതുണ്ട്. കഴിഞ്ഞകാലത്ത് നീതി നിഷേധിക്കപ്പെട്ടവർക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നും സണ്ണിജോസഫ് പറഞ്ഞു. നീതിരഹിതമായ സ്ഥലംമാറ്റം തുടരുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. കെ.രാജൻ, പി.കെ.പ്രവീൺ എന്നിവരും പ്രസംഗിച്ചു.
അധികാര ഇടനാഴിയിൽ
ദല്ലാൾമാർ: പിണറായി
മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായിവിജയൻ ആവശ്യപ്പെട്ടു. സീനിയോരിറ്റിയടക്കം പരിഗണിച്ച് സ്ഥലംമാറ്റം സുതാര്യവും മാനദണ്ഡപ്രകാരവും അഴിമതിരഹിതവുമായിരിക്കണം.
സ്ഥാപിതതാത്പര്യക്കാരെ അഴിഞ്ഞാടാൻ വിട്ടാൽ ജനതാത്പര്യം സംരക്ഷിക്കാനാവില്ല. ഈ രീതി തുടർന്നാൽ അധികാരത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാരും ദല്ലാളന്മാരും ആധിപത്യം സ്ഥാപിക്കും.ഇത് തിരുത്തിയേ പറ്റൂ. ഭരണമാറ്റത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ലെന്ന് പിണറായി പറഞ്ഞു.