'കാഫിർ" സ്‌ക്രീൻ ഷോട്ട്: അന്വേഷിക്കാൻ റൂറൽ എസ്.പി തലവനായി പ്രത്യേകസംഘം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ, വടകരയിൽ പ്രചരിച്ച 'കാഫിർ' സ്‌ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് കോഴിക്കോട് റൂറൽ എസ്.പി ടി.ഫറാഷ് തലവനായി പ്രത്യേക അന്വേഷണ സംഘം. കോഴിക്കോട് റൂറലിലെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.മനോഹരൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായുള്ള സംഘത്തെ പൊലീസ് മേധാവിയാണ് ചുമതലപ്പെടുത്തിയത്. വടകര എസ്.എച്ച്.ഒ എ.വി.ദിനേശ്, എസ്.ഐ കെ.രഞ്ജിത്ത്, സീനിയർ സി.പി.ഒമാരായ കെ.ബി.വിജേഷ്, കെ.സുധീർ (ജില്ലാ ക്രൈംബ്രാഞ്ച്), ശ്രീജ (വടകര), റിജേഷ്, സുരേഷ് (സൈബർ സെൽ) എന്നിവരാണ് സംഘത്തിലുള്ളത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയ്ക്കാണ് മേൽനോട്ട ചുമതല. രണ്ടാഴ്ചയിലൊരിക്കൽ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകണം. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് പാറയ്ക്കൽ അബ്ദുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് 20 മാസത്തിലേറെയായിരുന്നു.
നിർണായകമായ ഈ തെളിവ് പുറത്തുവിടാതെയും, യഥാർത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നതായും പരാതിയിലുണ്ട്. വ്യാജ പോസ്റ്റിന്റെ ഉറവിടം റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്സ് ആപ്പ് ഗ്രൂപ്പാണെന്നും വടകര പൊലീസ് കണ്ടെത്തിയിരുന്നു. അമ്പലമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോൺ നമ്പർ ലഭിച്ചിരുന്നെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല.