അംഗരക്ഷകരുടെ രക്ഷാപ്രവർത്തനം പൊലീസ് വീഡിയോയും ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കണം: കോടതി ജാമ്യഹർജി 6ന് പരിഗണിക്കും അതുവരെ അറസ്റ്റ് പാടില്ല
ആലപ്പുഴ: നവകേരള ബസിനുനേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവും ഇപ്പോൾ എം.എൽ.എയുമായ എ.ഡി.തോമസിനെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദ്ദിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറാം തീയതിയിലേക്കു മാറ്റി. പ്രതികളെ അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ജില്ല സെഷൻസ് കോടതി നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രിയുടെ അംഗരക്ഷകരായിരുന്നു പ്രതികൾ.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ, പ്രോസിക്യൂഷൻ ഹാജരാക്കിയ വീഡിയോദൃശ്യങ്ങളിൽ പ്രതിഭാഗം അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചു. ഇതോടെ ഇവയുടെ ആധികാരികത ഉറപ്പാക്കണമെന്ന് നിരീക്ഷിച്ച് പൊലീസ് ഫോട്ടോഗ്രാഫർ ചിത്രീകരിച്ച ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കാൻ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് നിർദ്ദേശിച്ചു.
പ്രത്യേക അന്വേഷണസംഘം കേസേറ്റെടുത്തശേഷം മേയ് 30ന് രാവിലെ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചുമത്താതിരുന്ന വധശ്രമക്കുറ്റം വൈകുന്നേരം ചുമത്തി ജാമ്യം നിഷേധിക്കാൻ ശ്രമിച്ചത് പ്രതിഭാഗം അഭിഭാഷകൻ ബി.ശിവദാസ് ചൂണ്ടിക്കാട്ടി. കോടതി മുഖാന്തരം കേസ് രജിസ്റ്രർ ചെയ്തപ്പോൾ ഗൺമാൻമാർക്കെതിരെ ജാമ്യമുള്ള കുറ്റമാണ് ചുമത്തിയിരുന്നതെന്നും പ്രത്യേക അന്വേഷണസംഘം കേസെറ്റെടുത്തശേഷമാണ് മെഡിക്കൽ രേഖകളോ തെളിവുകളോ പരിഗണിക്കാതെ ജാമ്യമില്ലാക്കുറ്റം ചുമത്തിയതെന്നും പ്രതിഭാഗം വാദിച്ചു. സുരക്ഷാനടപടികളുടെയോ കൃത്യനിർവഹണത്തിന്റെയോ ഭാഗമായ നടപടികളല്ല ഉണ്ടായതെന്നും യാതൊരു പ്രകോപനവുമില്ലാതെ എ.ഡി.തോമസിനെയും അജയ് ജ്യുവലിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും വാദിഭാഗം അഭിഭാഷകനായ പി.ആർ.റോയി ചൂണ്ടിക്കാട്ടി. വടി ഉപയോഗിച്ച് തുടരെയുള്ള അടി ജീവൻ നഷ്ടപ്പെടാൻ ഇടയാകുമെന്ന് അറിവുണ്ടായിട്ടും പ്രതികൾ വീണ്ടും വീണ്ടും അടിച്ചതായും അദ്ദേഹം പറഞ്ഞു.
അന്വേഷണ സംഘത്തിന് വിമർശനം
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വധശ്രമക്കുറ്റം നിലനിൽക്കുമോയെന്ന് വ്യക്തമാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെയുള്ള വീഡിയോ ദൃശ്യങ്ങളിൽ നിന്നേ കാര്യങ്ങൾ വ്യക്തമാകൂ. തലയിൽ 1x1 വലിപ്പമുള്ള ചെറിയ മുറിവുണ്ടായതായാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. മേയ് 30ന് വൈകിട്ട് 4ന് മെഡിക്കൽ ബോർഡ് കൂടി വൈകിട്ട് 5നകം എങ്ങനെ വധശ്രമം ചുമത്തി റിപ്പോർട്ട് നൽകിയെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആരാഞ്ഞു.