കുറ്റപത്രം ഒരു മണിക്കൂർ വൈകിയതോടെ, രാസലഹരിക്കേസിൽ പ്രതികൾക്ക് ജാമ്യം

Thursday 04 June 2026 1:43 AM IST

കൊച്ചി: എം.ഡി.എം.എ കേസിൽ പൊലീസ് ഓൺലൈനായി കുറ്റപത്രം ഫയൽ ചെയ്യാൻ ഒരു മണിക്കൂർ വൈകി. കുറ്റപത്രം വൈകിയാൽ ജാമ്യം മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിച്ച് ഹൈക്കോടതി.

പ്രതികൾ പിടിയിലായതിന്റെ അറുപതാം ദിവസം വൈകിട്ട് ആറിനാണ് കുറ്റപത്രം ഫയൽ ചെയ്തത്. ഓൺലൈനിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകിട്ട് അഞ്ച് കഴിഞ്ഞാണെങ്കിൽ പിറ്റേദിവസമായേ പരിഗണിക്കൂവെന്നാണ് ക്രിമിനൽ നടപടിക്രമത്തിൽ പറയുന്നതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അബ്ദുൾ റൗഫ് എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവും അടിസ്ഥാനമാക്കിയാണ് ജാമ്യം അനുവദിച്ചത്.

കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിച്ചാൽ മതിയെന്ന വാദം പ്രോസിക്യൂഷൻ ഉന്നയിച്ചു. പരമാവധി ശിക്ഷ പത്ത് വർഷത്തിൽ താഴെയാണെങ്കിൽ 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്ത് വർഷമോ അതിലേറെയോ ആണെങ്കിലാണ് 90 ദിവസമെന്നും പറഞ്ഞു. കാസർകോട് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പിടിയിലായത് ഡിസം.30ന്

 ഡിസംബർ 30ന് 4.22 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് ആദൂർ പൊലീസിന്റെ പിടിയിൽ

 കുറ്റപത്രം ഓൺലൈനിൽ ഫയൽ ചെയ്തത് ഫെബ്രുവരി 28ന് വൈകിട്ട് 6.02ന്