'ഗോവിന്ദൻ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സെക്രട്ടറി; പിണറായി ഏകാധിപതി, സ്ഥിതി തുടർന്നാൽ പാർട്ടി തകർന്നടിയും'
കൊല്ലം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെയും രൂക്ഷവിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി. പിണറായി വിജയൻ ഉപജാപക സംഘത്തിന്റെ പിടിയിലായെന്നും ഏകാധിപതിയായി പെരുമാറുന്നുവെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നും വിമർശനമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ജില്ലാ കമ്മിറ്റിയിലും രൂക്ഷവിമർശനമുണ്ടായി.
മുഖ്യമന്ത്രിയുടെ ഓഫീസ് പെൻഷൻകാരുടെ താവളമായി. സംസ്ഥാന സെക്രട്ടറിയേറ്റ് പരാജയപ്പെട്ടു. നിലവിലെ സ്ഥിതി തുടർന്നാൽ പാർട്ടി കേരളത്തിൽ തകർന്നടിയും. എഎൻ ഷംസീറിനെ മത്സരിപ്പിക്കാതിരുന്നതും കെകെ ശൈലജയെ മണ്ഡലംമാറ്റി പരീക്ഷിച്ചതും കണ്ണൂരിൽ പാർട്ടിയുടെ പരാജയത്തിന് കാരണമായി. ഒരു പോളിറ്റ്ബ്യൂറോ അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും ഭാര്യമാരെ മത്സരിപ്പിച്ചതിലൂടെ കുടുംബാധിപത്യത്തെപ്പറ്റി സംസാരിക്കാൻ കഴിയാത്ത സ്ഥിതി വന്നു.
കുന്നത്തൂരിലെ കനത്ത പരാജയം സിപിഐയും എൽഡിഎഫും ഇരുന്നുവാങ്ങിയതാണെന്ന് അവിടെയുള്ള ജനപ്രതിനിധി പറഞ്ഞു. ഇരവിപുരത്തെ തോൽവി പ്രത്യേകം പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. ഓരോ ജില്ലാ കമ്മിറ്റി അംഗത്തിനും 15 മുതൽ 20 മിനിറ്റ് വരെ സംസാരിക്കാൻ അവസരം നൽകി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെഎൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ സംസ്ഥാന സെക്രട്ടറിയേറ്റ് കെകെ ജയചന്ദ്രൻ എന്നിവർ നേതൃയോഗങ്ങളിൽ പങ്കെടുത്തു.