ലക്ഷദ്വീപ് സഞ്ചാരികൾക്ക് തുറന്ന അവസരം, സന്ദർശന പെർമിറ്റ് ഇളവിൽ ജനപ്രവാഹ സാദ്ധ്യത
കൊച്ചി: ലക്ഷദ്വീപ് സന്ദർശന പെർമിറ്റിനുള്ള വ്യവസ്ഥകൾ ലഘൂകരിച്ചത് സഞ്ചാരികൾക്ക് ആവേശമായി. അറിയിപ്പ് പുറത്തുവന്നതിനു പിന്നാലെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അംഗീകൃത ട്രാവൽ ഏജൻസികളിലേക്ക് ഫോൺവിളികളുടെ പ്രവാഹമായി.
ലക്ഷദ്വീപ് സന്ദർശിക്കാൻ അവിടത്തെ സ്ഥിരതാമസക്കാരായ ആരുടെയെങ്കിലും സ്പോൺസർഷിപ്പും നാട്ടിൽ നിന്നുള്ള പൊലീസ് ക്ലിയറൻസും വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. പെർമിറ്റ് എടുക്കണമെന്ന വ്യവസ്ഥ തുടരും. ഇതിനായി ഓൺലൈൻ സൗകര്യവുമായി.
സെപ്തംബർ 15 മുതൽ മേയ് 15 വരെയാണ് ലക്ഷദ്വീപിലെ വിനോദസഞ്ചാര സീസൺ. നവംബർ - മേയ് മാസങ്ങളാണ് ഏറ്റവും അനുയോജ്യം. കൊച്ചി, ബംഗളുരൂ, ഗോവ എന്നിവിടങ്ങളിൽ നിന്ന് ദിവസവും ഓരോ വിമാനങ്ങൾ ദ്വീപിലേക്ക് സർവീസ് നടത്തുന്നുണ്ട്. കപ്പലിലും യാത്രചെയ്യാം. ദ്വീപിൽ ഒരു ദിവസം താമസിക്കുന്നതിന് മുറിവാടക, ഭക്ഷണച്ചെലവ് എന്നിവയ്ക്ക് പുറമേ ദിവസം 200 രൂപവീതം ഹെറിറ്റേജ് ഫീസും നൽകണം. സഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ പരിമിതമാണെന്നതാണ് പ്രതിസന്ധി.
മുൻ നിബന്ധനകൾ
ദ്വീപ് നിവാസിയായ ആരെങ്കിലും അതിഥിയായി ക്ഷണിക്കണം. സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങണം. പെർമിറ്റ് കിട്ടിയാൽ വിമാനം/ കപ്പൽ സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ബുക്കുചെയ്യാം. ടൂർപാക്കേജ് ബുക്ക് ചെയ്ത് പോകുന്നവർക്കുള്ള സ്പോൺസർമാരെ ട്രാവൽ ഏജൻസികൾ കണ്ടെത്തുമായിരുന്നു.
പുതിയ നിബന്ധനകൾ
14 ദിവസം മുമ്പ് പെർമിറ്റിന് അപേക്ഷിക്കണം. സന്ദർശിക്കുന്ന ദ്വീപുകളുടെ പേരും എത്തുന്ന സമയവും അപേക്ഷയിൽ കാണിക്കണം. പെർമിറ്റിൽ രേഖപ്പെടുത്താത്ത ദ്വീപുകളിൽ പ്രവേശിക്കാൻ പാടില്ല. ലക്ഷദ്വീപ് ഭരണകൂടം അംഗീകരിച്ച 27 ട്രാവൽ ഏജൻസികൾ രാജ്യത്തുണ്ട്. 9 എണ്ണം കൊച്ചിയിലാണ്.
വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ സ്വാഗതം ചെയ്യുന്നു. അതേസമയം ആളുകളുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം ദ്വീപിന്റെ സാംസ്കാരിക പാരമ്പര്യവും സമാധാന ജീവിതവും തകർക്കുമോയെന്നും ആശങ്കയുണ്ട്
മുഹമ്മദ് അലി
ട്രാവൽ ഏജന്റ് - ലക്ഷദ്വീപ്
ഏറെ അന്വേഷണങ്ങൾ ലഭിച്ചു. ദ്വീപിൽ ഹോട്ടലുകളില്ല. ഹോംസ്റ്റേയാണ് അഭയം. ഇപ്പോൾ കൂടുതൽ തദ്ദേശീയർ ഹോംസ്റ്റേകൾ ഒരുക്കുന്നുണ്ട്.
ടി.എ. അജിത്ത് കുമാർ
ട്രാവൽ ഏജന്റ് - കൊച്ചി