അദ്ധ്യാപികയായ ഭാര്യയെ ബസ് കയറ്റിവിട്ടു; വീട്ടിൽ തിരികെയെത്തിയ പൊതുപ്രവർത്തകൻ ജീവനൊടുക്കി
കാസർകോട്: അദ്ധ്യാപികയായ ഭാര്യയെ സ്‌കൂളിലേയ്ക്ക് പോകാൻ ബസിൽ കയറ്റിവിട്ടതിനുശേഷം വീട്ടിൽ തിരികെയെത്തിയ ഗൃഹനാഥൻ ജീവനൊടുക്കി. കാസർകോട് പനത്തടിയിലെ ശങ്കർ ബേക്കറി ആന്റ് കൂൾ ബാർ ഉടമയും പൊതുപ്രവർത്തകനുമായ കെ എൻ വേണു (52) ആണ് മരിച്ചത്. ഇന്നുരാവിലെയാണ് വേണു ഭാര്യയെ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചതിനുശേഷം മടങ്ങിപ്പോയത്.
വീട്ടിലെത്തിയതിനുശേഷം ഒന്നാം നിലയിലേയ്ക്കുപോയ വേണുവിനെ കാണാതായതോടെ മകൾ അന്വേഷിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്‌കൂൾ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാൽ ലയൺസ് ക്ളബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാഞ്ഞങ്ങാട് അജാനൂർ ഇഖ്‌ബാൽ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ്. മക്കൾ: ശങ്കർ, അഞ്ജന.