മലയാളികളുടെ ബീഫ് 'തീറ്റ' അവസാനിക്കുമോ? കേരളത്തിൽ ഇറച്ചി കിട്ടാനില്ല, കടകൾ അടച്ചിടാനൊരുങ്ങുന്നു

Thursday 04 June 2026 12:53 PM IST

പത്തനംതിട്ട: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബീഫ് ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഏറെ പ്രധാനമാണ് ബീഫ് വിഭവങ്ങൾ. എന്നാൽ സംസ്ഥാനത്ത് കാലികളുടെ ദൗർലഭ്യത്തെ തുടർന്ന് ഇറച്ചിക്കടകൾ അടച്ചിടാനൊരുങ്ങുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഇറച്ചിക്കടകളാണ് ഈ മാസം ആറിനും ഏഴിനും പ്രവർത്തിക്കില്ലെന്ന് മീറ്റ് ഇൻഡസ്‌ട്രീസ് വെൽഫെയർ അസോസിയേഷൻ അറിയിച്ചത്. കാലികളെ ലഭിക്കാത്തത് കാരണം സംസ്ഥാനത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ ഇറച്ചിക്കടകൾ ഇതിനകം അടച്ചതായാണ് വിവരം.

വൈകാരിക വിഷയങ്ങൾ ഉയർത്തി കാലികളെ വാഹനത്തിൽ കൂട്ടത്തോടെ കൊണ്ടുവരുമ്പോൾ ജപ്തി ചെയ്യുന്നത് പതിവാകുന്നതായാണ് പരാതി. കാലികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനായി ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെ അനധികൃത ജപ്‌തികളുടെ എണ്ണം വർദ്ധിച്ചു. മാഫിയകളുടെ നിയന്ത്രണത്തിലുള്ള കാലികളെ മാത്രമാണ് തടസമില്ലാതെ കടത്തി വിടുന്നത്. തടസങ്ങൾ ഒഴിവാക്കി കൊടുക്കാമെന്ന വ്യാജേന ഗുണ്ടാ സംഘങ്ങളും വൻതുക കൈക്കൂലിയായി പിരിക്കുന്നതായാണ് പരാതി.

സുനാമി ഇറച്ചികളെ വിലക്കുറവിൽ വ്യാപകമായി വിറ്റഴിക്കുന്നുമുണ്ടെന്നാണ് മീറ്റ് ഇൻഡസ്‌ട്രീസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. പഞ്ചായത്തുകൾ സൗകര്യം ഒരുക്കുന്നതിന് പകരം പ്രതിസന്ധി സൃഷ്ടിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് മീറ്റ് ഇൻഡസ്‌ട്രീസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ ദേശീയ പ്രസിഡന്റ് എം എ സലിം, സംസ്ഥാന സെക്രട്ടറി റോയ് തോമസ്, എം കെ.അനിൽ, അൻവർ മെഹബൂബ്, മുഹമ്മദ് നിഷാദ് എന്നിവർ ആരോപിക്കുന്നു.