അവധിയേ വേണ്ട, ഈ മകൾക്കും അമ്മയ്‌ക്കും! 14 വർഷം ഒരു ദിനം പോലും ക്ലാസ് മുടക്കാതെ ക്രിസെൽ
14 വർഷം ഒരു ദിനം പോലും ക്ലാസ് മുടക്കാതെ ക്രിസെൽ
കൊച്ചി: എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ, 14 വർഷം നീണ്ട പഠനകാലത്ത് ഒരു ദിനം പോലും ക്ലാസ് നഷ്ടപ്പെടുത്താതെ വിസ്മയമായി ഒരു പെൺകുട്ടി. എറണാകുളം കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ നിന്ന് ക്രിസെൽ ബർത്ത കോന്നുള്ളി പഠനം പൂർത്തിയാക്കിയത് ഇങ്ങനെ.കൊവിഡുകാലത്തെ ഓൺലൈൻ ക്ലാസുകളും റെക്കാഡിൽ ഉൾപ്പെടും.
അമ്മയും അവധികളോട് 'നോ" പറഞ്ഞ ആളാണ്. ക്രിസെൽ പഠിച്ച ഇതേ സ്കൂളിൽ 20 വർഷമായി കിന്റർഗാർട്ടൻ അദ്ധ്യാപികയായ അമ്മ പ്രസില്ല ഡെന്നീസ് കഴിഞ്ഞ പത്തു വർഷത്തിനിടെ ലീവെടുത്തത് വെറും ഒന്നര ദിവസം മാത്രം!ചെറിയ പനിയോ ജലദോഷമോ ഉണ്ടായാലും അവഗണിച്ച് ക്ളാസിൽ പോവുകയായിരുന്നു ക്രിസെലിന്റെ ശീലം. വലിയ അസുഖങ്ങളൊന്നും വരാതിരുന്നത് ദൈവാനുഗ്രഹമാണെന്ന് പ്രസില്ല പറയുന്നു.
സ്കൂളിലെ അന്തരീക്ഷവും കൂട്ടുകാരും അദ്ധ്യാപകരുമാണ് തന്നെ എപ്പോഴും ആകർഷിച്ചതെന്ന് ക്രിസെൽ പറഞ്ഞു. വൈറ്റില ജനത ലെയ്‌ൻ 14-ൽ കോന്നുള്ളി ഹൗസിൽ ബിസിനസുകാരനായ ഡെന്നീസാണ് പിതാവ്. ജർമ്മനിയിലുള്ള നടാഷ ഷെറിൻ, ടോക് എച്ച് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോൺ ഹ്യൂബർട്ട് എന്നിവരാണ് സഹോദരങ്ങൾ.
ഓൾറൗണ്ടർ പഠിക്കാനുള്ള സർമ്മർദ്ദമൊന്നും ക്രിസെലിന് വീട്ടിൽ ഉണ്ടായിരുന്നില്ല. കായികരംഗത്തും തിളങ്ങി. പന്ത്രണ്ടാം ക്ലാസിൽ ഫിസിക്കൽ എഡ്യൂക്കേഷനായിരുന്നു ഒരു വിഷയം. വോളിബാൾ, ബാഡ്മിന്റൺ, നീന്തൽ, ഷോട്ട്പുട്ട്, റിലേ തുടങ്ങിയ മത്സരങ്ങളിൽ സജീവമായിരുന്നു. ഏവിയേഷൻ രംഗത്ത് ജോലി നേടണമെന്നാണ് ആഗ്രഹം.
ചെറിയ ചെറിയ കാരണങ്ങൾ പറഞ്ഞ് കുട്ടികൾ സ്കൂളിൽ വരാതിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസെൽ മറ്റെല്ലാ വിദ്യാർത്ഥികൾക്കും പ്രചോദനവും മാതൃകയുമാണ്. അമ്മയുടെ പിന്തുണയും എടുത്തു പറയണം.
സുമ പോൾ
പ്രിൻസിപ്പൽ
കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ