അരുംകൊല അമ്മയുടെ അറിവോടെ പിഞ്ചുകുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ
ഏഴ് വാരിയെല്ലുകൾക്ക് പൊട്ടൽ
നെടുമങ്ങാട് : നൊന്തുപെറ്റ കണ്മണിയെ മാസങ്ങൾ നീണ്ട പൈശാചിക പീഡനത്തിലൂടെ കാമുകൻ ഇഞ്ചിഞ്ചായി കൊല്ലുന്നത് അമ്മയുടെ അറിവോടെയെന്ന് അന്വേഷണ സംഘം. നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരന്റെ അമ്മ അഖിലയെയും കാമുകൻ അഷ്‌കറിനെയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അഷ്‌കർ തല്ലിയൊടിച്ച കുഞ്ഞുകൈകളിൽ പ്ലാസ്റ്റർ ഇട്ട ശേഷം കുഞ്ഞുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതുപോലും മനഃപൂർവമായിരുന്നു. പടിയിൽ നിന്നും വീണതിനെ തുടർന്നാണ് കൈ ഒടിഞ്ഞതെന്നായിരുന്നു അഖിലയും പറഞ്ഞിരുന്നത്. ഓരോ ദിവസവും കുഞ്ഞിനോട് ചെയ്യുന്ന ക്രൂരകൃത്യം അഷ്‌കർ അഖിലയോട് പറയുമായിരുന്നുവെന്നും അഖില വെളിപ്പെടുത്തി. അതേസമയം കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾക്ക് പുറമേ എസ്.സി/എസ്.ടി അതിക്രമ നിരോധന വകുപ്പ് കൂടി ചേർത്താണ് അഷ്‌കറിനെതിരെ കേസെടുത്തത്. ഇനി നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാകും അന്വേഷണം. അഖിലയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് അന്വേഷണസംഘം. അമ്മ അഖിലയുടെയും ആദ്യഭർത്താവ് അഖിലിന്റെയും ജാതി സർട്ടിഫിക്കറ്റ് ശേഖരിച്ചിട്ടുണ്ട്. അഖിലയ്‌ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റമാണ് ചുമത്തിയത്.
കുട്ടി ബന്ധത്തിന് തടസം
കുഞ്ഞിനെ നിരന്തരം മർദ്ദിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് കാമുകനായ അഷ്‌കർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അഖിലയ്ക്കും തനിക്കും ഒരുമിച്ച് താമസിക്കാൻ കുട്ടി തടസമാകുമെന്ന കാരണത്താലാണ് കൊലപ്പെടുത്തിയതെന്നും സമ്മതിച്ചു. നേരത്തെ പൊലീസ് ഇൻക്വസ്റ്റിൽ, കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളെന്നാണ് രേഖപ്പെടുത്തിയിരുന്നത്.