പ്ലാസ്റ്റിക് സർജറി ഡോക്ടർമാരുടെ സമ്മേളനം
തിരുവനന്തപുരം: കേരളത്തിലെ പ്ലാസ്റ്റിക് സർജറി ഡോക്ടർമാരുടെ 37-ാമത് സംസ്ഥാന സമ്മേളനം
പൂവാർ ഐലൻഡ് റിസോർട്ടിൽ നടന്നു. ആരോഗ്യസർവകലാശാല വൈസ്‌ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് സർജറി ചികിത്സയുടെ പിതാവായി ലോകം അംഗീകരിക്കുന്നത് ഭാരതത്തിലെ ഋഷിവര്യൻ സുശ്രുതനെയാണെന്നും മഹത്തായ പാരമ്പര്യം കേരളത്തിലെ പ്ലാസ്റ്റിക് സർജറി ഡോക്ടർമാർ പിന്തുടരണമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധ പ്ലാസ്റ്റിക് സർജൻമാരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും പങ്കെടുത്തു. അറുപതിൽപരം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്ലാസ്റ്റിക് സർജറി ഡോക്ടർമാർ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര നിർദ്ദേശങ്ങളും ചർച്ചചെയ്തു.സംഘാടകസമിതി ചെയർമാൻ ഡോ.ജയശേഖർ.എസ്,തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറിവിഭാഗം മേധാവി ഡോ.പ്രേംലാൽ.എ. പി,സ്വസ്തി ഫൗണ്ടേഷൻ സെക്രട്ടറി എബി ജോർജ് എന്നിവർ സംസാരിച്ചു. കേരള പ്ലാസ്റ്റിക് സർജറി അസോസിയേഷന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ.സന്ദീപ് വിജയരാഘവനെ തിരഞ്ഞെടുത്തു.