നിയമന നിരോധനത്തിന് അവസാനം; കെ.എസ്.ആർ.ടി.സിയിലെ ഒഴിവുകൾ പി.എസ്.സിക്കു റിപ്പോർട്ടു ചെയ്യും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന നിയമന നടപടികൾ ആരംഭിക്കാൻ മന്ത്രി സി.പി.ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
കെ.എസ്.ആർ.ടി.സിയിലെ നിയമന നിരോധനം 'കേരളകൗമുദി'യാണ് പുറത്തുകൊണ്ടു വന്നത്. രണ്ട് വർഷത്തിനിടെ 3558 പേർ വിരമിച്ചെങ്കിലുംഇതിൽ ഒരൊഴിവ് പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാർത്ത 2025 ജൂൺ 3ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം കുറയുമ്പോൾ ബസ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്ന തന്ത്രമായിരുന്നു കോർപറേഷൻ സ്വീകരിച്ചുവന്നിരുന്നത്. ഈ അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്. നിലവിലെ ഒഴിവുകളുടെ റിപ്പോർട്ട് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തയ്യാറാക്കി പി.എസ്.സിക്കു കൈമാറും.
മുടങ്ങിക്കിടന്ന ആശ്രിത നിയമന നടപടികൾക്കും മന്ത്രി നിർദ്ദേശം നൽകി. താത്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളുമാണ് കഴിഞ്ഞ കുറച്ചുകാലമായി കോർപറേഷനിൽ നടന്നിരുന്നത്.
യോഗത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഗ്രാമങ്ങളിൽ കൂടുതൽ ബസ് സർവീസ്
ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി 'ഗ്രാമ വണ്ടി' പദ്ധതി കൂടുതൽ വ്യാപകമാക്കും.
കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവർത്തനങ്ങൾ, നവീകരണ സാദ്ധ്യതകൾ എന്നിവ പഠിക്കുന്നതിനായി വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക റിസർച്ച് വിംഗ് ആരംഭിക്കും. ശബരിമല മണ്ഡലകാല സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് മുന്നൊരുക്കങ്ങൾ ആരംഭിക്കും. ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കും.