'ശബരിമല സ്വർണക്കൊള്ളയിൽ വിശദമായ തുടരന്വേഷണം വേണ്ടിവരും, ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ അനുവദിക്കില്ല'

Monday 18 May 2026 8:57 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്നും വിശദമായ തുടരന്വേഷണം വേണ്ടിവരുമെന്നും കെ മുരളീധരൻ. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു നിയുക്ത ദേവസ്വം മന്ത്രി. ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ശബരിമല സ്വർണക്കൊള്ളയിൽ നിലവിലുള്ള അന്വേഷണം തൃപ്‌തികരമല്ല. വിശദമായ തുടരന്വേഷണം വേണ്ടിവരും. ദേവസ്വത്തിൽ നിന്നും ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ ആരെയും അനുവദിക്കില്ല.' അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് മന്ത്രിസ്ഥാന ചർച്ചയ്‌ക്കിടെ അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി സ്വരച്ചേർച്ചയിലായിരുന്നില്ല. പിന്നാലെ ആരോഗ്യ വകുപ്പിന്റെയും ദേവസ്വം വകുപ്പിന്റെയും ചുമതല നൽകുകയായിരുന്നു. വൈദ്യുതി വകുപ്പിന്റെ ചുമതലയേൽക്കില്ലെന്നും സത്യപ്രതിജ്ഞയ്‌ക്കില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ആരോഗ്യവകുപ്പ് ആദ്യം എ പി അനിൽകുമാറിന് നൽകാനാണ് നീക്കം നടത്തിയത്. ഇതോടെ താൻ മന്ത്രിസഭയിലേക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. ഇതോടെയാണ് നേതൃത്വം പെട്ടെന്ന് വഴങ്ങിയത്. നിലവിലെ 21 അംഗ മന്ത്രിസഭയിൽ കെ സി വേണുഗോപാൽ പക്ഷത്തിനാണ് പ്രാധാന്യമുള്ളത്. വി ഡി വിഭാഗത്തിൽ രണ്ടുപേർ മാത്രമാണുള്ളത്.