പരാതിരഹിത തീർത്ഥാടനം,​ ശബരിമല വരുമാനം 440 കോടി

Wednesday 22 January 2025 4:23 AM IST

തിരുവനന്തപുരം/ പത്തനംതിട്ട: വളരെ സുഗമമായി സമാപിച്ച ശബരിമല തീർത്ഥാടനത്തിൽ 80 കോടി രൂപയുടെ അധികവരുമാനം. ആകെ വരവ് 440 കോടി. ഇത് റെക്കാഡാണ്. ഭക്തരുടെ എണ്ണത്തിൽ ആറു ലക്ഷത്തിലേറെ വർദ്ധനയുണ്ടായെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെർച്വൽക്യൂവും സ്‌പോട്ട് ബുക്കിംഗും ചേർത്ത് ദിവസം 80000 പേർക്ക് ദർശനമാണ് തീരുമാനിച്ചത്. എന്നാൽ ഒരു ലക്ഷത്തിലേറെപ്പേർ ദർശനം നടത്തിയ ദിവസങ്ങളുണ്ടായിരുന്നു.

സർക്കാർ വകുപ്പുകളുടെ ഏകോപനവും നടത്തിപ്പിലെ ആസൂത്രണവുമാണ് ഇത്തവണ പരാതിരഹിത തീർത്ഥാ‌ടനകാലമൊരുക്കിയത്. സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കുമെന്ന പ്രഖ്യാപനം ആവലാതിക്കും പ്രതിഷേധത്തിനും വഴിവച്ചെങ്കിലും തിരുത്തലിന് സർക്കാർ തയ്യാറായി.

കഴിഞ്ഞ വർഷം തിരക്ക് നിയന്ത്രണം പാളി പമ്പയിലും കാനനപാതയിലും കുടുങ്ങിയ ഭക്തർ തിരിച്ചുപോയ അവസ്ഥയുണ്ടായി. പന്തളത്ത് നെയ്‌തേങ്ങ ഉടച്ച് മടങ്ങിയവരുമുണ്ട്. ഇത്തവണ ദർശന സമയം ഒരു മണിക്കൂർ തുടക്കത്തിലേ കൂട്ടി. പതിനെട്ടാം പടിയിലൂടെ മിനിട്ടിൽ കടത്തിവിടുന്നവരുടെ എണ്ണവും കൂട്ടി. പരിചയസമ്പന്നരായ പൊലീസുകാരെ നിയമിച്ചാണ് ഇത് സാദ്ധ്യമാക്കിയത്.

  • വിജയിച്ച ആസൂത്രണം

1 ദർശന സമയം ഒരു മണിക്കൂർ നീട്ടി 18 മണിക്കൂറാക്കി

2 പതിനെട്ടാം പടിയിലൂടെ മിനിട്ടിൽ 80 - 90 പേരെ കടത്തിവിട്ടു

3 ക്യൂവിൽ നിന്ന മുഴുവൻ പേർക്കും ഭക്ഷണവും വെള്ളവും

4 നിലയ്ക്കലും പമ്പയിലും കൂടുതൽ പാർക്കിംഗ് സൗകര്യം,​ വിശ്രമകേന്ദ്രം

5 ത്രിവേണി -പമ്പ,​ നിലയ്ക്കൽ സ്റ്റാൻഡ് - പാർക്കിംഗ് ഗ്രൗണ്ട് സൗജന്യ ബസ്

സ്പോട്ട് ബുക്കിംഗ്:

10 ലക്ഷം പേർ

 ദർശനം നടത്തിയവർ: 53,09,906 (കഴിഞ്ഞവർഷം 46 ലക്ഷം)

 സ്പോട്ട് ബുക്കിംഗിലൂടെ എത്തിയത് : 10,03,305 പേർ

 അന്നദാനം: 30 ലക്ഷത്തിലേറേ പേർക്ക്

അരവണ വഴിമാത്രം

192 കോടി

 അരവണ വരുമാനം: 192 കോടി (കഴിഞ്ഞവർഷം 147 കോടി)

 കാണിക്ക: 126 കോടി (കഴിഞ്ഞവർഷം 109 കോടി)

 അപ്പം: അവസാന കണക്കായില്ല (കഴിഞ്ഞ വർഷം 17.64 കോടി)​

1,08,800

ഒരു ദിവസം ഏറ്റവും കൂടുതൽ എത്തിയ ഭക്തർ

13,655

തിരക്ക് നിയന്ത്രിക്കാൻ നിയോഗിച്ച പൊലീസുകാർ

ശബരിമലയിൽ റോപ്‌വേ നിർമ്മാണം ഉടനാരംഭിക്കും. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കും. തൊഴിൽ നഷ്ടപ്പെടുന്ന ഡോളി തൊഴിലാളികളെ പുനരധിവസിപ്പിക്കും

- മന്ത്രി വി.എൻ. വാസവൻ