ശ്രീറാം സാംബശിവ റാവു ഇനി എക്‌സെെസ് കമ്മീഷണർ; ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസിനെ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. നിയമന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന തസ്തികയിലാണ് മാറ്റം വരുത്തിയത്.
ഐഎഎസ് കേഡറായ എക്‌സെെസ് കമ്മീഷണർ പദവിയിൽ ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണൽ ഉത്തരവിട്ടിരുന്നു. എഡിജിപി എം ആർ അജിത് കുമാർ എക്സെെസ് കമ്മീഷണറായിരിക്കെയാണ് നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ ട്രെെബ്യൂണലിനെ സമീപിച്ചത്.
എക്‌സെെസ് കമ്മീഷണർ, ഐഎംജി ഡയറക്ടർ, കില ഡയറക്ടർ തുടങ്ങിയ പദവികൾ ഐഎഎസുകാരുടെ കേഡർ പോസ്റ്റാണെന്നും അത് വിരമിച്ചവർക്കും ചില ഐപിഎസ് ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുകയാണെന്നും ആരോപിച്ചാണ് ഐഎഎസ് അസോസിയേഷൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണലിനെ സമീപിച്ചത്. അതിനുശേഷമാണ് ഈ പോസ്റ്റ് ഐഎഎസിന് നൽകാൻ ഉത്തരവുണ്ടായത്. ഉത്തരവിനെ തുടർന്ന് മുൻ കമ്മീഷണർ എം ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.