അഗസ്‌ത്യമലയിലെ കൈയേറ്റം ഒഴിപ്പിക്കാൻ നിർദ്ദേശം

Wednesday 03 June 2026 12:14 AM IST

ന്യൂഡൽഹി: കേരള-തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യമല പ്രദേശത്തെ കൈയേറ്റങ്ങൾ നീക്കം ഒഴിപ്പിക്കാനും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാനും നിർദ്ദേശിച്ച് സുപ്രീംകോടതി. പരിസ്ഥിതിലോല മേഖലയായ ഇവിടം ആഗോളതലത്തിൽ പ്രാധാന്യമുള്ള ജൈവവൈവിദ്ധ്യ കേന്ദ്രമായതിനാൽ വനഭൂമി തിരിച്ചു പിടിക്കണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

കടുവ, ആന, പുള്ളിപ്പുലി, കരടി, നീലഗിരി ലംഗൂർ, വേഴാമ്പൽ അടക്കം ജീവികളുടെ ആവാസ കേന്ദ്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൈയേറ്റങ്ങൾ തടയാൻ സമയബന്ധിത നടപടികൾ ആവശ്യമാണ്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം പെരിയാർ ടൈഗർ റിസർവ്, ശ്രീവില്ലിപുത്തൂർ വന്യജീവി സങ്കേതം, മേഘമല, തിരുനെൽവേലി വന്യജീവി സങ്കേതങ്ങൾ എന്നിവയുൾപ്പെടെ അഗസ്ത്യമല മേഖലകളിൽ നടത്തിയ സർവേയിൽ വ്യാപക കൈയേറ്റം കണ്ടെത്തിയിരുന്നു.