മന്ത്രിസഭയിലും പഴ്സണൽ സ്റ്റാഫിലും പിന്നാക്കക്കാർ വേണം: സ്വാമി സച്ചിദാനന്ദ

Wednesday 06 May 2026 2:08 AM IST

തിരുവനന്തപുരം: കേരളത്തിൽ പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയിലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലും പിന്നാക്ക- ദളിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ജാതിമതഭേദമെന്യേ സർവ്വരും വോട്ട് ചെയ്ത് ജയിപ്പിച്ച ജനപ്രതിനിധികൾ ഭരണം കൈയ്യാളുമ്പോൾ എല്ലാ ജാതി മതസ്ഥർക്കും തുല്യ പ്രാധാന്യം നൽകി സാമൂഹിക നീതി ഉറപ്പുവരുത്തേണ്ടതാണ്. മുമ്പ് ഇത് പാലിക്കാതെ ചില മതസംഘങ്ങളും സമുദായങ്ങളും സ്വാർത്ഥപരമായി മാത്രം നിലപാടുകൾ സ്വീകരിച്ചിട്ടുള്ളതിനാലാണ് ഇപ്രകാരം പറയേണ്ടി വരുന്നത്.ജനപ്രതിനിധികളായി സമുദായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. ഏതെങ്കിലും ജാതി മത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാധാന്യം നൽകരുത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ശിവഗിരി മഠത്തിന്റെ ഇടപെടൽ കൊണ്ട് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും തിരഞ്ഞെടുപ്പിൽ നീതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. പ്രധാന മുന്നണികളിലും ഈ നില കാണാൻ സാധിക്കും. ഒരു എം.എൽ.എ. എന്നതിൽ നിന്നും ഒരു ഡസനിലധികം പേരെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. ശിവഗിരി മഠത്തിന് ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക താല്പര്യമില്ല. സാമൂഹിക നീതിയെക്കുറിച്ച് പറയുന്നത് ശ്രീനാരായണ ധർമ്മാനുഷ്ഠാനത്തിന്റെ ഒരു ഭാഗമായതു കൊണ്ടാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.