സത്യപ്രതി‌ജ്ഞാ ചടങ്ങിന് പ്രവേശനം ഒൻപത് മണിവരെ, വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടത്തിന് അനുമതി തേടി സർക്കാർ

Monday 18 May 2026 7:27 AM IST

തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് യുഡിഎഫ് നയിക്കുന്ന ഒരു മന്ത്രിസഭ ഇന്ന് അധികാരമേൽക്കുകയാണ്. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ്‌ സത്യപ്രതിജ്ഞ ചെയ്യുന്നത്.‌ ക‌ൃത്യം 10 മണിയ്‌ക്ക് തന്നെ ചടങ്ങുകൾ ആരംഭിക്കും. തമിഴ്‌നാട്ടിൽ വിജയ് സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തത് പോലെ വേദിയിൽ വിവിഐപികൾക്കും പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ ലോക്‌ഭവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ലോക്‌ഭവൻ നൽകിയ നിർദ്ദേശം അനുസരിച്ച് ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയിൽ മതിയെന്നായിരുന്നു തീരുമാനം.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസിന്റെയും മറ്റും വിവിധ സംസ്ഥാനങ്ങളിലെയും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർ, മറ്റ് വിശിഷ്‌ടാതിഥികൾ എന്നിവരുണ്ടാകുമെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചതിന് പിന്നാലെയാണ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മതിയെന്ന് നിർദ്ദേശം വന്നത്. നിലവിൽ സെൻട്രൽ സ്റ്റേഡിയവും പരിസരവും സത്യപ്രതിജ്ഞ കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. 12000 പേർക്ക് ചടങ്ങ് കാണാനാണ് ആദ്യം അനുമതി നൽകിയെങ്കിലും പിന്നീടത് 15000 ആയി ഉയർത്തി. കാണികൾക്ക് എളുപ്പത്തിനായി വലിയ സ്‌ക്രീനുകളിലും ചടങ്ങ് വീക്ഷിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.