വെള്ളക്കര കുടിശിക പിരിവ്: വീഴ്ചവരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി

Wednesday 20 May 2026 12:00 AM IST

തിരുവനന്തപുരം: തുടർച്ചയായി മൂന്ന് ബില്ലുകൾ (6 മാസം) കുടിശികവരുത്തിയാൽ കുടിവെള്ള കണക്ഷൻ വിഛേദിക്കുന്ന നടപടികൾ ഊർജ്ജിതമാക്കി വാട്ടർ അതോറിറ്റി. കുടിശിക പിരിച്ചെടുക്കുന്നതിൽ വർഷങ്ങളുടെ കാലതാമസം ഇനി അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർക്ക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകി. സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണിത്. 6 മാസം വെള്ളക്കരം കുടിശികവരുത്തുന്നവർക്ക്, റവന്യൂറിക്കവറി നടപടി ആരംഭിക്കുമെന്ന നോട്ടീസ് ആദ്യം നൽകും. നോട്ടീസ് കാലാവധി കഴിഞ്ഞും കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിച്ച് റവന്യൂറിക്കവറി നടപടികൾ തുടങ്ങും. കുടിശിക പിരിവ് ദൗത്യത്തിൽ സഹകരിക്കാത്ത ജീവനക്കാരുടെ വിവരം മേലധികാരി ഹെഡ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കേരള സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരമായിരിക്കും കർശന അച്ചടക്ക നടപടി. ദീർഘകാലമായി അടച്ചിട്ടിരിക്കുന്ന, ഉയർന്ന തുക കുടിശികയുള്ള കെട്ടിടങ്ങളുടെ ഉടമകൾക്ക് അറിയിപ്പ് നൽകിയിട്ടും പ്രതികരണമില്ലെങ്കിൽ ഗേറ്റിന് പുറത്തുവച്ചുതന്നെ കണക്ഷൻ വിഛേദിക്കും. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ പഴയ കുടിശിക നിലനിൽക്കുന്നുണ്ടെങ്കിലും ഇനിയുള്ള ബില്ലുകളിലെ തുക കൃത്യമായി ഈടാക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കണക്ഷൻ വിഛേദിച്ചാൽ 30 ദിവസത്തിനകം റവന്യൂറിക്കവറി കുടിവെളള കണക്ഷൻ വിഛേദിച്ച് 30 ദിവസത്തിനകം റവന്യൂറിക്കവറി നടപടി തുടങ്ങും. ബിൽ തുക സംബന്ധിച്ച തർക്കം കോടതിയിലെത്തിയാൽ ആ തുക ഒഴികെ ശേഷിക്കുന്ന മാസത്തെ കുടിശിക കൃത്യമായി അടയ്ക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം.