വിലയില്‍ കുതിപ്പ് തുടരുന്നു; കേരളത്തിലെ കര്‍ഷകര്‍ക്ക് ഇത് നല്ല കാലം

Monday 18 May 2026 12:13 AM IST

കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധവും ഉത്പാദന കുറവിനെ തുടര്‍ന്നുള്ള ചരക്കു ക്ഷാമവും കാരണം അന്താരാഷ്ട്ര റബര്‍ വില ഉയര്‍ന്നതിനു പിന്നാലെ ആഭ്യന്തര വിലയിലും കുതിപ്പ്. ആര്‍.എസ്.എസ് ഫോര്‍ ബാങ്കോക്ക് വില 282ല്‍ എത്തി. ആഭ്യന്തര വില 262 ലേക്ക് കുതിച്ചു. കിലോയ്ക്ക് 255 രൂപയായിരുന്നു മുന്‍കാല റെക്കാഡ് ആഭ്യന്തര വില. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലെ ഉത്പാദന കുറവാണ് അന്താരാഷ്ട്ര വില ഉയരാന്‍ കാരണം. വേനല്‍ മഴ സജീവമല്ലാത്തതിനാല്‍ ടാപ്പിംഗ് പുനരാരംഭിക്കാത്തതാണ് ആഭ്യന്തര വില വര്‍ദ്ധനവിന് കാരണം. ഉയര്‍ന്ന വിലയുടെ പ്രയോജനം സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വില ഉയര്‍ന്നതോടെ മഴമറയിട്ടു ടാപ്പിംഗിനുള്ള ശ്രമം കര്‍ഷകര്‍ തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയര്‍ന്നത് ചെറുകിട കര്‍ഷകര്‍ക്ക് തിരിച്ചടി ആയിട്ടുണ്ട്.

അവധി വ്യാപാര വില (കിലോയ്ക്ക്)

ചൈന 248 രൂപ

ടോക്കിയോ 249 രൂപ

കുരുമുളകിന് തകര്‍ച്ച

കുരുമുളകിന് രണ്ടാഴ്ചക്കുള്ളില്‍ ആറ് രൂപയുടെ കുറവുണ്ടായി. കര്‍ണാടകയില്‍ നിന്ന് കൂടുതല്‍ കുരുമുളക് കുറഞ്ഞ വിലയില്‍ കേരളത്തില്‍ എത്തിയതാണ് ഹൈറേഞ്ച് മുളക് വില ഇടിവിനു കാരണം. മണ്‍സൂണ്‍ വരവറിയിച്ചതോടെ കുരുമുളക് പൊടിച്ച് സൂക്ഷിച്ചാല്‍ പൂപ്പല്‍ ബാധിക്കുമെന്നതിനാല്‍ മസാല കമ്പനികള്‍ താത്പര്യം കാട്ടുന്നില്ല. കാലവര്‍ഷം വരുന്നതോടെ ഉണ്ടാകുന്ന വിലതകര്‍ച്ച സാധാരണ കര്‍ഷകരെയാണ് ബാധിക്കുക.

ശ്രീലങ്കയില്‍ നിന്ന് നികുതി രഹിതമായി 2500 ടണ്‍ കുരുമുളക് ഇന്ത്യയിലേക്ക് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന് ഇറക്കുമതി ലൈസന്‍സ് നല്‍കിയതോടെ വില ഇനിയും ഇടിഞ്ഞേക്കും.

കയറ്റുമതി നിരക്ക് (ഒരു ടണ്ണിന്)

ഇന്ത്യ -7750 ഡോളര്‍

ശ്രീലങ്ക- 7000 ഡോളര്‍

വിയറ്റ്‌നാം -6200 ഡോളര്‍

ഇന്തോനേഷ്യ-7100 ഡോളര്‍

ബ്രസീല്‍ -6000 ഡോളര്‍