വൃത്തം

Sunday 03 May 2026 1:28 AM IST

ആരായിരുന്നു ഞാൻ എന്ന ചോദ്യത്തിന്

ആരോ വരച്ചൊരു രൂപം എന്നുത്തരം.

ബിന്ദുക്കൾ കൈകോർത്തു കുശലം പറഞ്ഞപ്പോൾ

'വൃത്തം" എന്നാരോ വിളിച്ചുവത്രേ.

വ്യാസമായ്, ആരമായ്, കേന്ദ്രമായ്,

പിന്നെ ആ ചുറ്റളവിൻ ഗണിത വാക്യത്തിലേക്ക്

ആരോ തളച്ചിട്ട് അളന്ന കാലം.

അഴിയാക്കുരുക്കിലെ സൂത്രവാക്യങ്ങളാൽ

പലവട്ടം എന്നെ തടഞ്ഞുനിർത്തി...

നെറുകെയും കുറുകയും വെട്ടിമാറ്റിക്കൊണ്ട്

'അർദ്ധവൃത്തം" എന്ന പേരു നൽകി.

ശൂന്യമായൊന്നിന്റെ ബിംബമായ് മാറിടാൻ

ആരോ ഒരിക്കൽ കടമെടുത്തു,​

എന്റെ രൂപവും ഭാവവും കവർന്നെടുത്തു.

ഒന്നിൽ തുടങ്ങി അതിലൊടുങ്ങുമ്പോഴും

ഒന്നുമില്ലായ്മയിൽ വിങ്ങിനിൽക്കുമ്പോഴും

ആരോ വരച്ചിട്ട രൂപം വെടിഞ്ഞിട്ട്

മായയായ് മാറാൻ വെമ്പിടുന്നു,​

എന്റെ മാനസം എന്നെ ക്ഷണിച്ചിടുന്നു.

നാളെയെൻ രൂപത്തെ മറ്റൊരു ഭാവത്തിൽ

വേറൊരാൾ വീണ്ടും വരച്ചുചേർക്കാം

സൃഷ്ടികളെല്ലാം ചരാചരഭാവങ്ങൾ,​

ആകൃതി വേറെ, പ്രകൃതി വേറെ.

വൃത്തങ്ങളാകട്ടെ, ചതുരങ്ങളാകട്ടെ

ഒന്നു മറ്റൊന്നായി മാറിടുന്നു.

ആരായിരുന്നു ഞാൻ എന്ന ചോദ്യത്തിന്,

ആരോ വരച്ചൊരു രൂപം എന്നുത്തരം!

ബിന്ദുക്കൾ കൈകോർത്തു കുശലം പറഞ്ഞപ്പോൾ,

'വൃത്തം" എന്നാരോ വിളിച്ചുവത്രേ.