ചെങ്ങോലപ്പാടം മേൽപ്പാലത്തിൽ അപകടക്കെണി, നടപടിയില്ല
കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്ത്
മുളന്തുരുത്തി: ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിൽ കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്തുവന്നിട്ട് ഒരു വർഷത്തിലേറെയായിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്ന് ഇരുമ്പ് കമ്പികൾ അപകടകരമായ വിധത്തിൽ പുറത്തുകാണുന്ന നിലയിലാണ്.
ആദ്യഘട്ടത്തിൽ ചെറിയ തോതിലുണ്ടായിരുന്ന പൊട്ടലുകളും കോൺക്രീറ്റ് അടരലും കാലക്രമേണ വ്യാപിക്കുകയാണ്. നിലവിൽ പാലത്തിന്റെ നാലോളം ഭാഗങ്ങളിൽ കോൺക്രീറ്റ് പൂർണമായും ഇളകി കമ്പികൾ പുറത്തുവന്നിട്ടുണ്ട്. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള കുലുക്കത്തിൽ കൂടുതൽ ഭാഗങ്ങളിലേക്ക് കോൺക്രീറ്റ് പൊളിഞ്ഞുവീഴുന്നതായും നാട്ടുകാർ പറയുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പാലം ഉടൻ നന്നാക്കുമെന്ന ഉറപ്പും നൽകിയിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടെ സ്ഥിതി കൂടുതൽ ഗുരുതരമാവുകയും കോൺക്രീറ്റ് ഇളകുന്ന ഭാഗങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമാകുന്നു
റെയിൽവേ പാളത്തിന് കുറുകെ 2018ൽ നിർമ്മാണം പൂർത്തിയായ പാലത്തിലൂടെ 2025 ഫെബ്രുവരി 16 മുതലാണ് വാഹനഗതാഗതം ആരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് അധികം വൈകാതെ തന്നെ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തുവന്നത് നിർമ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഒരു വർഷത്തിലേറെയായി അപകടസാദ്ധ്യത നിലനിൽക്കുമ്പോഴും സ്ഥിരമായ പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. വലിയൊരു അപകടം സംഭവിക്കുന്നതിന് മുൻപ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
ഇരുചക്ര വാഹന യാത്രികർക്കാണ് പാലത്തിലെ തകർന്ന ഭാഗങ്ങൾ വലിയ ഭീഷണിയാകുന്നത്.
പുറത്തേക്കു തള്ളിനിൽക്കുന്ന കമ്പികളിൽ തട്ടി അപകടമുണ്ടാകാനുള്ള സാദ്ധ്യതയേറെ
മഴക്കാലത്ത് വെള്ളക്കെട്ടും കാഴ്ചക്കുറവും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു