കോഴിക്കോടിന് മന്ത്രിയില്ല പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസും ലീഗും
കോഴിക്കോട്: മിന്നും ജയം നേടിയിട്ടും മന്ത്രിമാരില്ലാതെ കോഴിക്കോട്, കോൺഗ്രസ്, ലീഗ് പ്രവർത്തകർ പ്രതിഷേധത്തിൽ. പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു. പ്രതിഷേധത്തിനിടെ ലീഗ് നേതൃത്വം രണ്ടരവർഷം കഴിഞ്ഞ് പാറക്കൽ അബ്ദുള്ളയ്ക്ക് മന്ത്രിസ്ഥാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രവർത്തകർ അടങ്ങിയിട്ടില്ല. ഇടതുസർക്കാർ കാലത്ത് മൂന്നുമന്ത്രിമാരാണ് തുടക്കത്തിൽ കോഴിക്കോട്ടുണ്ടായിരുന്നത്. മുഹമ്മദ് റിയാസ് (ബേപ്പൂർ), അഹമ്മദ് ദേവർകോവിൽ (സൗത്ത്), എ.കെ ശശീന്ദ്രൻ (എലത്തൂർ). രണ്ടരവർഷത്തെ ടേം വ്യവസ്ഥയിൽ അഹമ്മദ് ദേവർകോവിൽ മാറിയെങ്കിലും രണ്ട് മന്ത്രിമാർ തുടർന്നു. 13 സീറ്റിൽ 11 എം.എൽ.എമാർ ഉണ്ടായിരുന്നപ്പോഴാണ് കോഴിക്കോട്ട് മൂന്നുമന്ത്രിമാർ ഉണ്ടായത്. ഇത്തവണ യു.ഡി.എഫ് ചരിത്ര വിജയം നേടി 12 എം.എൽഎമാരെ സ്വന്തമാക്കിയിട്ടും ഒറ്റ മന്ത്രിമാർ പോലുമില്ലെന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇക്കാര്യത്തിലെ അതൃപ്തി കോൺഗ്രസ്-ലീഗ് പാർട്ടികൾ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ളയും കോൺഗ്രസിൽ നിന്ന് കെ.ജയന്തും മന്ത്രിയാവുമെന്നായിരുന്നു അവസാന നിമിഷം വരെ പ്രവർത്തകർ പ്രതീക്ഷിച്ചത്. പാറക്കലിന് മന്ത്രിസ്ഥാനം നിഷേധിച്ചതിനെതിരെ കുറ്റിയാടിയിൽ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനവുമുണ്ടായി.