തകർന്നടിഞ്ഞ് രൂപ, വിയർത്ത് കമ്പനികൾ
ഇറക്കുമതി ചെലവ് കുതിക്കുന്നു
കൊച്ചി: രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച ഇന്ത്യൻ കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാകുന്നു. തുടർച്ചയായ എട്ടാം ദിവസമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം മൂക്കുകുത്തുന്നത്. ആഗോള തലത്തിൽ ഡോളറും യു.എസ് ബോണ്ടുകളും കരുത്താർജിച്ചതും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതുമാണ് രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 96.83ൽ എത്തി. ഇറാൻ യുദ്ധത്തിന് ശേഷം ക്രൂഡോയിൽ വിലയിലെ കുതിപ്പാണ് രൂപയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയായത്. ഇതോടെ ഇറക്കുമതി ചെലവ് കൂടിയതിനാൽ എണ്ണക്കമ്പനികൾ വൻതോതിൽ ഡോളർ വാങ്ങികൂട്ടുന്നതാണ് രൂപയ്ക്ക് സമ്മർദ്ദം ശക്തമായത്.
രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞതോടെ ഇന്ധനം, ലോഹങ്ങൾ, മറ്റ് അസംസ്‌കൃത സാധനങ്ങൾ എന്നിവയുടെ ഇറക്കുമതി ചെലവ് കൂടുന്നതിനാൽ കമ്പനികളുടെ ലാഭക്ഷമത കുറയുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ വായ്പാ, നിക്ഷേപ സമാഹരണത്തിനും രൂപയുടെ വിലയിടിവ് തിരിച്ചടിയായി. ഇന്ത്യയ്ക്ക് ആവശ്യമുള്ള മൊത്തം ക്രൂഡോയിലിൽ 85 ശതമാനവും ഇറക്കുമതിയിലൂടെ എത്തുന്നതിനാൽ രൂപയുടെ മൂല്യയിടിവ് രാജ്യത്തിന്റെ വ്യാപാര കമ്മി കുത്തനെ ഉയർത്താൻ കാരണമാകുന്നു. ഉയർന്ന വ്യാപാര കമ്മി കമ്പനികളുടെ റേറ്റിംഗിനെ ബാധിക്കുമെന്നതിനാൽ പലിശ ബാദ്ധ്യത കൂടുമെന്ന ആശങ്കയും ശക്തമാണ്.
വിദേശ നിക്ഷേപ പിന്മാറ്റം ശക്തം
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വില്പന സമ്മർദ്ദം ശക്തമാക്കി. രൂപ തുടർച്ചയായി ഇടിയുന്നതിനാൽ രാജ്യത്തിന്റെ നിക്ഷേപ സാദ്ധ്യത കുറയുകയാണ്. നടപ്പുവർഷം ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 2.45 ലക്ഷം കോടി രൂപയാണ് തിരിച്ചുകൊണ്ടുപോയത്.
13 ശതമാനം
കഴിഞ്ഞ ഒരു വർഷത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ വിലയിടിവ്. 12 വർഷത്തിനിടെ രൂപയുടെ ഏറ്റവും വലിയ പ്രതിവർഷ ഇടിവാണിത്.
തകർച്ചയ്ക്ക് പിന്നിൽ
1. ക്രൂഡോയിൽ വില വർദ്ധന ഇറക്കുമതി ചെലവ് കൂട്ടുന്നു
2. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ പണം പിൻവലിക്കുന്നു
3. പശ്ചിമേഷ്യയിലെ യുദ്ധം ഡോളറിനും യു.എസ് ബോണ്ടിനും കരുത്താകുന്നു
4. ആഗോള രംഗത്തെ ഊഹക്കച്ചവടക്കാരുടെ ഇടപെടൽ