വിപണി വികസിപ്പിക്കാൻ ഇന്ത്യൻ ഐ.ടി കമ്പനികൾ
കൊച്ചി: നിർമ്മിത ബുദ്ധിയുടെ മുന്നേറ്റവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും മറികടന്ന് പ്രവർത്തന രംഗത്ത് പുതിയ വിപ്ളവം സൃഷ്ടിക്കാൻ ഇന്ത്യൻ ഐ.ടി കമ്പനികൾ ഒരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ രാജ്യത്തെ മുൻനിര ഐ.ടി കമ്പനികളെല്ലാം ലാഭത്തിലും വിൽപ്പനയിലും മികച്ച നേട്ടമാണുണ്ടാക്കിയത്. വിപണി സാഹചര്യൂൾ മാറിയെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായതിനാൽ ഇന്ത്യൻ ഐ.ടി മേഖലയ്ക്ക് മത്സരക്ഷമത ഉയർത്താനായി. നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസമായ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസ്, വിപ്രോ എന്നിവ മികച്ച നേട്ടമാണ് വിൽപ്പനയിലും ലാഭത്തിലും കൈവരിച്ചത്. എ.ഐയുടെ വളർച്ച സംബന്ധിച്ച ആശങ്കകളിൽ വലിയ കഴമ്പില്ലെന്നാണ് കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 12 ശതമാനം ഉയർന്ന് 13,718 കോടി രൂപയായി. കമ്പനിയുടെ വരുമാനം 10 ശതമാനം വർദ്ധനയോടെ 70,698 കോടി രൂപയിലെത്തി. യു.എസ്, യൂറോപ്യൻ കമ്പനികൾ ഇപ്പോഴും വലിയ തോതിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.
രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനിയായ വിപ്രോയുടെ അറ്റാദായം അവലോകന കാലയളവിൽ 12 ശതമാനം ഉയർന്ന് 3,502 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 0.6 ശതമാനം വർദ്ധിച്ച് 24,600 കോടി രൂപയായി.