പെട്രോൾ, ഡീസൽ കയറ്റുമതി തീരുവ കുറച്ചു
കൊച്ചി: രാജ്യത്തെ ഇന്ധന വിപണി സ്ഥിരതയിലേക്ക് നീങ്ങുന്നതിനാൽ പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ(എ.ടി.എഫ്) എന്നിവയുടെ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചു. പെട്രോളും ഡീസലും കയറ്റുമതി ചെയ്യുമ്പോൾ ഈടാക്കിയിരുന്ന ഗതാഗത സെസ് പൂർണമായും ഒഴിവാക്കിയെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ പെട്രോളിന്റെ വിൻഡ്ഫാൾ നികുതി ലിറ്ററിന് ഒന്നര രൂപയായി കുറയും. ഡീസൽ കയറ്റുമതിക്ക് ഈടാക്കുന്ന നികുതി ലിറ്ററിന് 13.5 രൂപയായും എ.ടി.എഫിന്റെ തീരുവ 9.5 രൂപയായും കുറയും. അതേസമയം ആഭ്യന്തര വിപണിയിൽ വിൽക്കുന്ന പെട്രോൾ, ഡീസൽ എന്നിവയുടെ തീരുവയിൽ മാറ്റമില്ല.
രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി മേയ് 16നാണ് കേന്ദ്ര സർക്കാർ പെട്രോൾ കയറ്റുമതിയിൽ ലിറ്ററിന് മൂന്ന് രൂപ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി ഏർപ്പെടുത്തിയത്. ഡീസലിന് 16.5 രൂപയും എ.ടി.എഫിന് 16 രൂപയും കയറ്റുമതി തീരുവയാണ് ഈടാക്കിയിരുന്നത്.