പിന്മാറ്റം ശക്തമാക്കി വിദേശ നിക്ഷേപകർ
രൂപയുടെ തകർച്ച വിനയായി
കൊച്ചി: ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമാക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധം കണക്കിലെടുത്ത് ആഗോള ഫണ്ടുകൾ ഡോളർ, യു.എസ് ബോണ്ടുകൾ എന്നിവയിലേക്ക് പണം മാറ്റിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നടപ്പുവർഷം ആദ്യ അഞ്ച് മാസത്തിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 2.25 ലക്ഷം കോടി രൂപയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഇക്കാലയളവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് ശതമാനം ഇടിഞ്ഞതാണ് പിന്മാറ്റത്തിന് വേഗം പകർന്നത്. മേയ് മാസത്തിൽ മാത്രം 32,963 കോടി രൂപയാണ് പിൻവലിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ മൊത്തം 1.66 ലക്ഷം കോടി രൂപയാണ് വിദേശ ഫണ്ടുകൾ തിരിച്ചുകൊണ്ടുപോയത്. ഫെബ്രുവരി ഒഴികെയുള്ള ഈ വർഷത്തെ എല്ലാ മാസങ്ങളിലും വിദേശ ഫണ്ടുകൾ വിൽപ്പന മോഡിലായിരുന്നു. ബാങ്കിംഗ്, ധനകാര്യ മേഖലയിലെ ഓഹരികളാണ് ഇക്കാലയളവിൽ വിദേശ നിക്ഷേപകർ ഏറ്റവും കൂടുതൽ വിറ്റൊഴിഞ്ഞത്.
മാസം പിൻവലിച്ച തുക
ജനുവരി 35,962 കോടി രൂപ
മാർച്ച് 1,17,000 കോടി രൂപ
ഏപ്രിൽ 60,847 കോടി രൂപ
മേയ് 32,963 കോടി രൂപ
ഫെബ്രുവരിയിൽ വിദേശ നിക്ഷേപകർ മുടക്കിയ തുക
22,615 കോടി രൂപ
തിരിച്ചടിക്ക് പിന്നിൽ
1. രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച
2. കമ്പനികളുടെ ലാഭത്തിലെ ഇടിവ്
3. വിദേശ വിപണികളിലെ ഉയർന്ന വരുമാനം
4. അമേരിക്ക പലിശ കൂട്ടാനുള്ള സാദ്ധ്യത