വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങൾ വേണ്ട; ബഹുമാനത്തോടെ സംസാരിക്കണമെന്ന് റിയാൻ പരാഗ്
ജയ്‌പൂർ: ഐപിഎല്ലിന്റെ ഈ സീസണിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന്റേത്. കളിക്കളത്തിലെ പ്രകടനത്തേക്കാൾ കളിക്കളത്തിന് പുറത്തുള്ള വിവാദങ്ങളുടെ പേരിലാണ് അദ്ദേഹം വാർത്തകളിൽ ഇടംപിടിക്കുന്നത്. രാജസ്ഥാൻ റോയൽസ് പ്ലേഓഫ് ബർത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ക്യാപ്റ്റൻ വിവാദങ്ങളിൽ കുരുങ്ങുന്നത്. ഡ്രസിംഗ് റൂമിനുള്ളിൽ വാപ്പിംഗ് (ഇ-സിഗരറ്റ്) നടത്തിയതും ക്യാമറയിൽ അത് പതിഞ്ഞതും പരാഗിന് കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കിയത്. ബിസിസിഐ വിഷയത്തിൽ ഇടപെടുകയും പിഴ ചുമത്തുകയും പരാഗിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇപ്പോൾ തന്റെ വ്യക്തിജീവിതത്തെയും കളിയെയും കുറിച്ച് കമന്റേറ്റർമാർ നടത്തുന്ന അനാവശ്യ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പരാഗ്. കമന്റേറ്റർമാർ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണമെന്നും ക്രിക്കറ്റിനെക്കുറിച്ച് മാത്രം ബഹുമാനത്തോടെ സംസാരിക്കണമെന്നും പരാഗ് ആവശ്യപ്പെട്ടു. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ കാണികൾ ആഗ്രഹിക്കുന്നതുപോലെ മികച്ച പ്രകടനം നടത്താനാണ് താൻ എപ്പോഴും ശ്രമിക്കുന്നത്. മോശം പ്രകടനം ഉണ്ടായാൽ ഉടനെ അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ലെന്നും അദ്ദേഹം വിമർശിച്ചു.
" എല്ലാ കളിക്കാരും നന്നായി കഠിനാധ്വാനം ചെയ്യുന്നവരാണ്. ഒരു ടീം 75-80 റൺസിന് ഓൾഔട്ടായാൽ അവർക്ക് കളിക്കാൻ ആഗ്രഹമില്ലെന്നോ എങ്ങനെ കളിക്കണമെന്ന് അറിയില്ലെന്നോ പറയാൻ വളരെ എളുപ്പമാണ്. ആ മത്സരത്തിന് മുമ്പ് മൂന്നോ നാലോ ദിവസത്തെ തയ്യാറെടുപ്പ് ഉണ്ടായിരിക്കും, 220 അല്ലെങ്കിൽ 250 റൺസ് എങ്ങനെ സ്കോർ ചെയ്യണമെന്നതിനെക്കുറിച്ച് തയ്യാറെടുപ്പുകൾ നടത്തും, പക്ഷേ ചിലപ്പോൾ അത് സംഭവിക്കില്ല. നമ്മളും മനുഷ്യരാണ്. തെറ്റുകൾ സംഭവിക്കാറുണ്ട്,"- പരാഗ് പറഞ്ഞു