
ബംഗളൂരു: കടുത്ത സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരേ കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു. ബംഗളൂരു നഗരത്തിന് സമീപം മലേനഹള്ളിയിലാണ് ദാരുണ സംഭവം. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസുള്ള മകൻ മായങ്ക് എന്നിവർ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തങ്ങളെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ കുടുംബം ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു.
വീഡിയോ കണ്ട് പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ വീട്ടിലെത്തിയെങ്കിലും മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിന്റെ പിൻവാതിലിലൂടെ അകത്തുകടന്നപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നാലുപേരെയും കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
മോഹൻ ഗൗഡ നടത്തിയിരുന്ന ചിട്ടി ബിസിനസിലെ തകർച്ചയാണ് കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബംഗളൂരു പൊലീസ് പറയുന്നു. അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ചിട്ടി ഗൗഡ നടത്തിയിരുന്നു. ദീപാവലിക്ക് പടക്കക്കച്ചവടവുമായി ബന്ധപ്പെട്ട ചിട്ടിയും ഇയാൾ നടത്തിവരികയായിരുന്നു. ഇതോടൊപ്പം ആഡംബര ജീവിതം നയിച്ചിരുന്നതും വലിയ തോതിലുള്ള കടബാദ്ധ്യതയ്ക്ക് കാരണമായി. കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് ഒരുമിച്ച് ജീവനൊടുക്കാൻ കുടുംബം തീരുമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |