പാലക്കാട്: വീട്ടിലിരുന്ന് ഹോട്ടലുകൾക്ക് സ്റ്റാർ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാം എന്ന വാട്സാപ്പ് സന്ദേശം വിശ്വസിച്ച് സൈബർതട്ടിപ്പുകാരുടെ വലയിൽ കൂടുങ്ങിയ വിമുക്തഭടനിൽ നിന്ന് 18.76 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തട്ടിപ്പ് ശൃംഖലയിലെ വിവിധയാളുകളുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്ന ആലുവ വെളിയത്ത് നാട് സ്വദേശി അൻവർ എന്ന അമ്പുവിനെ(42) ആണ് പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മൂന്ന് മൊബൈൽ ഫോൺ, ഏഴ് സിം കാർഡ്, വൈ-ഫൈ ഉപകരണം, വിവിധയാളുകളുടെ പേരിലുള്ള 12 എ.ടി.എം കാർഡ്, 165 ബ്ലാങ്ക് ചെക്ക് ലീഫുകൾ, പാസ്ബുക്ക് എന്നിവ പിടിച്ചെടുത്തു. അക്കൗലെത്തുന്ന പണം ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് കൈമാറ്റം നടത്തി കമ്മീഷൻ കൈപ്പറ്റി വരുകയായിരുന്നു ഇയാൾ. ഇയാൾ വഴി ശേഖരിച്ച 22 അക്കൗണ്ടുകളിലൂടെ മാത്രം രണ്ട്‌കോടി രൂപയ്ക്കടുത്തുള്ള തുക ചെക്കുകൾ വഴി പിൻവലിച്ച് വിതരണം നടത്തിയിട്ടുണ്ട്.
സൈബർ ക്രൈം പൊലീസ് തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ വിശകലനം ചെയ്ത് നേരത്തെ പൊന്നാനി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരെയും എറണാകുളത്ത് നിന്ന് മറ്റൊരാളേയും അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ് താമസ സ്ഥലം മാറി നടന്ന അൻവറെ പെരുമ്പാവൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 1930–ൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി ഉടൻതന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |