പൂതാടി: ഇൻസ്റ്റാഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തകേസിൽ ആലപ്പുഴ കായംകുളം പുതിയവിള സിബിൻ ശശിധരനെ (34)കേണിച്ചിറ പൊലീസ് പിടികൂടി. കേണിച്ചിറ സ്വദേശിയായ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയെ പിന്തുടരുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ, പെൺകുട്ടിയുടെ സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കി അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ ഐ.ടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. കേണിച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്ഒ രാജീവ് കുമാർ, എ.എസ്.ഐ ദിലീപ് കുമാർ, സി.പി.ഒമാരായ അജിത് , ജിഷ്ണു , ശിഹാബ് എന്നിവരാണ് പ്രതിയെ ആലപ്പുഴ കായംകുളം പുതിയവിള എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |