അന്വേഷണച്ചുമതല ഡി.സി.പിക്ക്, നടപടി ഉടൻ
തിരുവനന്തപുരം: വധശ്രമക്കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിന്റെ കൂട്ടാളിക്ക് സ്റ്റേഷനിൽ വച്ച് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകിയ സി.പി.ഒയ്ക്കെതിരെ അന്വേഷണം. പേട്ട സ്റ്റേഷനിലെ സി.പി.ഒ ഷാഫിക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ചൊവ്വാഴ്ചയാണ് കരിക്ക് വില്പനക്കാരിയെയും സഹായിയെയും മർദ്ദിച്ച കേസിൽ പുത്തൻപാലം രാജേഷും സഹായിയായ രാജീവും അറസ്റ്റിലായത്. പിന്നാലെ ഇരുവരുടെയും ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ സ്റ്റേഷനിൽ വച്ച് വീട്ടിൽ വിളിക്കാൻ ഫോൺ നൽകാമോ എന്ന് രാജീവ് അന്ന് ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ ഷാഫിയോട് ചോദിച്ചു. ഉടൻ ഫോൺ നൽകുകയും ചെയ്തു. വീട്ടിലേക്ക് വിളിച്ച ശേഷം രാജീവ് ഫോൺ മടക്കി നൽകി.
ഗുണ്ടാ നേതാവിനെ പിടികൂടിയതറിഞ്ഞ് ഡി.സി.പി ദീപക് ധൻകർ സ്‌റ്റേഷനിലെത്തി, തുടർന്ന് കസ്റ്റഡിയിലിരുന്ന പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് രാജീവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടർന്ന് കമ്മിഷണറെ വിവരമറിയിക്കുകയായിരുന്നു. സി.പി.ഒക്കെതിരെ ഉടൻ നടപടിയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |