കട്ടപ്പന: കട്ടപ്പന നഗരത്തിലേ വീട്ടിൽ നടന്ന മോഷണത്തിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. കട്ടപ്പന പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം ഉണ്ടായത്.അടുത്തുള്ള സ്ഥാപനവും വീടും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തിയ മോഷ്ടാവ് മുകൾ നിലയിലെ വീട് അടങ്ങുന്ന ഭാഗത്ത് എത്തി ചെടിച്ചട്ടിയിൽ താക്കോൽ ഒളിപ്പിച്ച താക്കോൽ കണ്ടെത്തി അത് ഉപയോഗിച്ച് വീട് തുറന്ന ശേഷമാണ് മോഷണം നടത്തിയത് . കൂടുതൽ പണം ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അഞ്ഞൂറിന്റെ കെട്ടുകൾ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു. മറ്റു വസ്തുക്കൾ ഒന്നും മോഷണം പോയിട്ടില്ല.
14ന് രാത്രി 8.30 ചെടിച്ചട്ടിയിൽ താക്കോൽ ഒളിപ്പിച്ച ശേഷം വീട്ടുകാർ പള്ളിപ്പെരുന്നാളിൽ പങ്കെടുക്കാൻ പോയിരുന്നു. തിരികെ വന്നിട്ടും അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് 16നാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പണം മോഷ്ടിച്ചത് പള്ളിപ്പെരുന്നാളിന് പോയ സമയത്താണെന്ന് മനസിലാകുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച മോഷ്ടാവ് വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ ഗ്ലൗസ് ധരിച്ചിരുന്നു. ശരീരഭാഷ തിരിച്ചറിയാതിരിക്കുന്ന തരം വസ്ത്രങ്ങളും ധരിച്ചിരുന്നു. വീടും അടുത്തുള്ള സ്ഥാപനവും കൃത്യമായി അറിയാവുന്ന ആളുകൾ തന്നെയാണ് മോഷണം നടത്തിയതെന്നാണ് സൂചന. തുടർന്ന് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകുകയായിരുന്നു. കട്ടപ്പന പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |