ആലുവ: എടത്തലയിൽ വീടിനകത്ത് സോഫാസെറ്റിയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി രണ്ടരപവന്റെ മാല അജ്ഞാതൻ പൊട്ടിച്ചെടുത്തു. കോമ്പാറ ഇസ്മയിൽമുക്ക് മോളത്തുവീട്ടിൽ ഹരിഹരന്റെ ഭാര്യ ടി.കെ. സുമതിയാണ് (70) ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മകളും മൂന്ന് ചെറുമക്കളുമാണ് സുമതിക്കൊപ്പം താമസിക്കുന്നത്. മകളും ചെറുമക്കളുമെല്ലാം ജോലിക്ക് പോയിരിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ അടച്ചിരുന്നില്ല. മയക്കത്തിനിടെ അജ്ഞാതൻ വന്ന് കണ്ണിലേക്ക് മുളകുപൊടി വിതറി. തുടർന്ന് മാലപൊട്ടിച്ചു. ഉറക്കമുണർന്ന സുമതി മാലയിൽ പിടിച്ചതിനെ തുടർന്ന് ചെറിയൊരുഭാഗം തിരിച്ചുകിട്ടി. ലോക്കറ്റ് ഉൾപ്പെടെ കൂടുതൽ ഭാഗം നഷ്ടമായെന്നാണ് പരാതി.
സംഭവം നടക്കുന്നതിനുമുമ്പ് അയൽവാസിയായ ഒരാൾ വീട്ടിൽവന്ന് ചെറുമക്കളെല്ലാം എവിടെപ്പോയെന്ന് ചോദിച്ചതായി സുമതിയുടെ മൊഴിയിലുണ്ട്. അടുക്കളയിൽ ഉണ്ടായിരുന്ന മുളകുപൊടിപ്പാത്രം ഭാഗികമായി തുറന്ന നിലയിൽ കണ്ടെത്തി. അടുക്കളയിലും ഹാളിലും മുളകുപൊടി വിതറിയ നിലയിലാണ്. എടത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |