സംഭവം കഴക്കൂട്ടം ഉള്ളൂർക്കോണത്ത് പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം
കഴക്കൂട്ടം: മാരകായുധങ്ങളുമായെത്തിയ കഞ്ചാവ് കേസിലെ പ്രതി മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും കാറും കടയും അടിച്ചുതകർത്തു. പുല്ലാന്നിവിളയ്ക്ക് സമീപം ഉള്ളൂർക്കോണം നാലുമുക്കിൽ ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിലെ പ്രതികളിലൊരാളായ പുല്ലാന്നിവിള കുരിശടി നാലുമുക്കിന് സമീപം താമസിക്കുന്ന ഹാഷിമാണ് (32) മാരകായുധങ്ങളുമായെത്തി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
നാലുമുക്കിൽ വീടിനോട് ചേർന്ന റംല ബീവിയുടെ ചിക്കൻ സ്റ്റാൾ പൂർണമായി അടിച്ചുതകർത്തശേഷം വീടിന് നാശനഷ്ടങ്ങളുണ്ടാക്കി. വിൽക്കാൻ സൂക്ഷിച്ചിരുന്ന 40 കോഴികളെ കൂട് തുറന്ന് പുറത്തേക്ക് വലിച്ചെറിയുകയും കോഴികളെ നിലത്തടിച്ച് കൊല്ലുകയും ചെയ്തു.
സമീപത്തുള്ള റംലയുടെ ബന്ധുവീട്ടിലെ ജനൽച്ചില്ലുകളും ഹാഷിം അടിച്ചുതകർത്തു. വീട്ടിലെ ഫർണിച്ചറുകൾ വെട്ടുകത്തികൊണ്ട് വെട്ടി മുറിച്ച പ്രതി വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന റംലാ ബീവിയുടെ മകൻ മുബാറക്കിന്റെ സ്കൂട്ടറും ബൈക്കും നശിപ്പിച്ചു.
ഇതിനുപിന്നാലെ സമീപത്തെ സുൽഫിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ബൈക്കും വാട്ടർ ടാങ്കും ഇയാൾ അടിച്ചുതകർത്തു. മുബാറക്കിന്റെ ബന്ധു സലീമിന്റെ വീട്ടിലും പ്രതി സമാനമായ രീതിയിൽ ആക്രമണം നടത്തി.
കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പൊലീസിനും എക്സൈസിനും വിവരങ്ങൾ കൈമാറിയെന്ന സംശയത്തിലായിരുന്നു അക്രമം. സംഭവത്തിന് മുമ്പ് രാത്രി ഒമ്പതോടെ റംലാ ബീവിയുടെ കടയിൽ മാരകായുധങ്ങളുമായെത്തിയ പ്രതി വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് വീട്ടിലെത്തിയ പ്രതി പാർക്ക് ചെയ്തിരുന്ന സ്വന്തം കാർ അടിച്ചുതകർത്തു. വീട്ടുകാർ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചതോടെ സ്ഥലംവിട്ട ഇയാൾ പുലർച്ചെ മടങ്ങിയെത്തിയാണ് ആക്രമണം നടത്തിയത്.
പ്രതിക്കെതിരെ നാട്ടുകാർ പലതവണ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയെങ്കിലും നപടികളൊന്നും സ്വീകരിക്കാതെ പൊലീസ് ഒത്തുകളിച്ചെന്ന് ആക്ഷേപമുണ്ട്. വിവിധ സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |