നെന്മാറ: നെല്ലിയാമ്പതി വനം റേഞ്ചിൽ പോത്തുണ്ടി തളിപ്പാടത്ത് മാനിനെ വേട്ടയാടിയ കേസിൽ ഒളിവിൽ കഴിഞ്ഞ നാല് പ്രതികൾ കീഴടങ്ങി. നിലമ്പൂർ കരുവാരക്കുണ്ട് സ്വദേശികളായ മുഹമ്മദ് ഷാഫി(43) , സഹദ്(31), ഉമ്മർ(44), ജംഷീർ(29) എന്നിവരാണ് നെല്ലിയാമ്പതി റേഞ്ച് ഓഫീസർ കെ.ആർ. കൃഷണദാസിനു മുമ്പിൽ കീഴടങ്ങിയത്. നാല് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് കീഴടങ്ങിയത്. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി പൂക്കോട്ടുപാടം പൊലീസ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്.
കഴിഞ്ഞ ജൂൺ മാസത്തിൽ ലോക്ക്ഡൗൺ സമയത്ത് ടവേര വാഹനത്തിൽ പോത്തുണ്ടി തളിപ്പാടത്ത് എത്തി തോക്ക് ഉപയോഗിച്ച് മാനിനെ വേട്ടയാടി തലയും ഉടലും വനത്തിനോട് ചേർന്ന് ഉപേക്ഷിച്ച് ഇറച്ചി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സി.സി. ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികൾ മലപ്പുറം വയനാട് ജില്ലകളിലും വന്യമൃഗവേട്ടയിലെ കണ്ണികളാണെന്നും നെല്ലിയാമ്പതി റേഞ്ച് ഓഫീസർ പറഞ്ഞു. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രധാന പ്രതികളായ ചോക്കാട് കല്ലൻ റസ്സൽ (47), ജംഷീർ എന്ന കുഞ്ഞിപ്പ (33) എന്നിവരെ നാടൻ തോക്ക്, കാട്ടിറച്ചി സഹിതം നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. ഗിരീഷ് , ചെക്പോസ്റ്റ് ഹോറസ്റ്റർ ബി. സജയകുമാർ, ബി.എഫ്.ഒമാരായ സി. രഞ്ജിത്ത്, ബി.ആർ. രഞ്ജിത്ത്, എം. മനു, വി. ഉണ്ണിക്കൃഷ്ണൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ.എ. മഹേഷ് എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |