പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
വിതുര: തൊളിക്കോട് ജംഗ്ഷനിലെ ഒാട്ടോറിക്ഷാ പാർക്കിംഗിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാനെത്തിയ വിതുര പൊലീസും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കാനെത്തിയവരും തമ്മിൽ തർക്കം. സംഭവവുമായി ബന്ധപ്പെട്ട് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷിനെതിരെയും കണ്ടാലറിയാവുന്ന മുപ്പതോളം പേരെയും പ്രതിയാക്കി കേസെടുത്തതായി വിതുര പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. തൊളിക്കോട് ജംഗ്ഷനിൽ കട നടത്തുന്ന നവാസ് തന്റെ കടയ്ക്കുമുന്നിൽ ഒാട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പരാതി പരിശോധിച്ച ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പാർക്കിംഗ് നിരോധിച്ച് ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വിതുര സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൊളിക്കോട്ടെത്തി ഒാട്ടോറിക്ഷാ തൊഴിലാളികളെ വിവരം അറിയിക്കുകയും കടയ്ക്ക് മുന്നിൽ 'നോ പാർക്കിംഗ് " ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒാട്ടോതൊഴിലാളികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. നിലവിൽ അമ്പതിലധികം ഒാട്ടോറിക്ഷകൾ ജംഗ്ഷനിൽ ഉണ്ടെന്നും പൊലീസുമായി ചർച്ച നടത്തിയാണ് സ്റ്റാൻഡ് തീരുമാനിച്ചതെന്നും തൊഴിലാളികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |