നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് ഡയമണ്ട് നെക്‌ലസ്, സ്വർണം, പണം എന്നിവ മോഷ്ടിച്ച സംഭവത്തിൽ ജോലിക്കാരിയെയും ഡ്രൈവറെയും പൊലീസ് അറസ്റ്റുചെയ്‌തു. നാഗർകോവിൽ പാർവതിപുരം ചാനൽകര സ്വദേശി അബ്രഹാം ജോയൽ ജെയിംസിന്റെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിലാണ് കീഴ്പെരുവിള അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശി ജയശുഭ (35), ആശാരിപ്പള്ളം സ്വദേശി ഇർവിൻ (35 ) എന്നിവരെ പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ എസ്.ഐ മഹേശ്വരരാജിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.
രണ്ടര മാസം മുമ്പ് ഡോക്ടറുടെ വീട്ടിലെ ലോക്കർ പരിശോധിച്ചപ്പോൾ 33 പവൻ സ്വർണവും അഞ്ചുലക്ഷം രൂപ വിലവരുന്ന ഡയമണ്ട് നെക്‌ലസും 3.85 ലക്ഷം രൂപയും നഷ്ടമായെന്ന് മനസിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ആശാരിപ്പള്ളം പൊലീസ്
നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജോലിക്കാരി ജയശുഭ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച ശേഷം ഡ്രൈവറായ ഇർവിന് കൈമാറുകയായിരുന്നു. മാർത്താണ്ഡത്തുള്ള കടയിൽ നിന്ന് ഇർവിൻ വിറ്റ 33 പവൻ കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |