കിളിമാനൂർ: അമിതവേഗതയിലെത്തി അപകടങ്ങളുണ്ടാക്കിയ ശേഷം നിറുത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. സംഭവത്തിൽ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. കടയ്ക്കൽ ശ്രീനിലയത്തിൽ ആദർശ് (25), ആറ്റിങ്ങൽ കോരാണി വിളയിൽവീട്ടിൽ നിതീഷ് (26) എന്നിവരാണ് കിളിമാനൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച വൈകിട്ട് 5.30ന് കുറവൻകുഴിക്ക് സമീപത്തായിരുന്നു അപകടം. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
കടയ്ക്കലിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു അപകടമുണ്ടാക്കിയ കാർ. അമിതവേഗതയിലായിരുന്ന വാഹനം മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുകയറുകയായിരുന്നു. ഊമൺപള്ളിക്കര സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാരിക്കുമാണ് പരിക്കേറ്റത്. കാർ യാത്രികനും നിസാര പരിക്കേറ്റു. അപകടമുണ്ടാക്കിയ കാറിന്റെ മുൻവശത്തെ ടയറും പൊട്ടി. എന്നാൽ വാഹനം നിറുത്താതെ യുവാക്കൾ സ്ഥലംവിട്ടു. ഇവിടെ നിന്ന് കടമ്പാട്ടുകോണം ആരൂർ വഴി പോങ്ങനാടുവരെ ഇവർ പൊട്ടിയ ടയറുമായാണ് യാത്രചെയ്തത്. പോങ്ങനാടെത്തിയപ്പോൾ ടയർ പൂർമായും ഇളകിപ്പോയി. തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞിട്ട് യാത്രക്കാരെ പൊലീസിലേൽപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |