തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയിൽ അരണാട്ടുകര സ്കൂൾ ഒഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു. ഡോ.എസ്.സുനിൽ കുമാറിനെയാണ് സർവകലാശാലാ വൈസ് ചാൻസലർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മോശം സന്ദേശം മൊബൈൽ ഫോണിലൂടെ അയച്ചെന്നും അശ്ലീലച്ചുവയുള്ള ഭാഷയിൽ സംസാരിച്ചെന്നും തുടർന്ന് ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നുമായിരുന്നു വിദ്യാർത്ഥിനിയുടെ പരാതി.
എസ്.പിക്ക് നൽകിയ പരാതിയെ തുടർന്ന് തൃശൂർ വെസ്റ്റ് പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം അദ്ധ്യാപകനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ നവംബർ 21 ന് വിസിറ്റിംഗ് ഫാക്കൽറ്റിയായെത്തിയ അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടിയാണ് പെൺകുട്ടി പരാതി നൽകിയത്. വകുപ്പ് മേധാവിയടക്കമുള്ള അദ്ധ്യാപകരോട് പരാതി പറഞ്ഞെങ്കിലും പരിഗണിച്ചില്ലെന്ന് പറയുന്നു. പിന്നീട്, സ്ഥിരം അദ്ധ്യാപകനായ എസ്.സുനിൽകുമാറിനെതിരെയും പരാതിപ്പെട്ടു. 'വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ' എന്ന ഫേസ്ബുക്ക് പേജിലും പരാതി പോസ്റ്റ് ചെയ്തു. ബാച്ചിലർ ഒഫ് തിയേറ്റർ ആർട്ട്സ് വിദ്യാർത്ഥിനിയാണ് പരാതിപ്പെട്ടത്. മാസങ്ങളായി ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കോളേജിലെ അദ്ധ്യാപക വിദ്യാർത്ഥി എന്ന ബന്ധത്തിനുപരിയായി ഉണ്ടായിരുന്ന സൗഹൃദബന്ധത്തെ ദുരുപയോഗപെടുത്തി അധികാര ദുർവിനിയോഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാമ്പസിൽ വിദ്യാർത്ഥികൾ മൂന്ന് ദിവസമായി സമരത്തിലാണ്. പഠിപ്പ് മുടക്കിയാണ് സമരം നടത്തുന്നത്. കാമ്പസിലെ മറ്റ് വകുപ്പുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഐക്യദാർഢ്യം അറിയിച്ച് സമരത്തിൽ പങ്കെടുത്തു. കാമ്പസിന്റെ ഗേറ്റ് ഉളളിൽ നിന്ന് പൂട്ടിയിട്ടായിരുന്നു സമരം. പൂർവവിദ്യാർത്ഥികളും നാടകപ്രവർത്തകരും കാമ്പസിലെത്തി പങ്കെടുത്തു. അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |