തിരുവനന്തപുരം: നഗരത്തിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ (25) കഴുത്തിൽ ഷാൾമുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് തുടങ്ങി. റിമാൻഡിലായിരുന്ന പ്രതി പരവൂർ സ്വദേശി പ്രവീണിനെ (35) മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടിയതോടെ ഫോർട്ട് അസി. കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.
കൊലപാതകം നടന്ന ഹോട്ടലിലെ മുറിയിലും സംഭവ ദിവസം ഗായത്രിയെ പ്രവീൺ ബൈക്കിൽ കയറ്റിയ കാട്ടാക്കടയിലെ സ്ഥലത്തെത്തിച്ചും തെളിവെടുത്തു. പ്രവീൺ സഞ്ചരിച്ച ബൈക്കും കണ്ടെത്തി. കൊലപാതകം നടന്ന ഹോട്ടലിൽ പ്രവീണിനെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞ് വ്യാപാരികളും വഴിയാത്രക്കാരും ഉൾപ്പെടെ ധാരാളം പേർ തടിച്ചുകൂടിയിരുന്നു. ഗായത്രിയുമായുള്ള പ്രണയം ജോലി സ്ഥലത്തുണ്ടായ മാനക്കേടിനും ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയാനും ഇടയാക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രവീൺ വെളിപ്പെടുത്തി.
തമിഴ്നാട്ടിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിന് മുന്നോടിയായി ഗായത്രിയെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി പ്രണയബന്ധത്തിൽ നിന്ന് പിന്മാറ്റുകയായിരുന്നു പ്രവീണിന്റെ ലക്ഷ്യം. ജോലി സ്ഥലത്തേക്ക് തന്നെയും കൂട്ടണമെന്ന് ഗായത്രി ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ പ്രവീൺ തയ്യാറായിരുന്നില്ല. ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തിനിടെ ഗായത്രി ജനുവരിയിൽ നഗരത്തിലെ പള്ളിയിൽ നടന്ന മിന്നുകെട്ടിന്റെ ഫോട്ടോ തന്റെ വാട്സ്ആപ് സ്റ്റാറ്റസാക്കി. പ്രവീൺ ഫോൺ വാങ്ങി അത് ഡിലീറ്റ് ചെയ‌്തു. ഇതേച്ചൊല്ലിയുണ്ടായ കലഹത്തിനിടെ ഗായത്രി ചുരിദാറിന്റെ ഷാൾ പ്രവീണിന്റെ കഴുത്തിൽ കുരുക്കി മുറുക്കാൻ ശ്രമിച്ചു. ഗായത്രി തന്നെ വിട്ടൊഴിയില്ലെന്ന് മനസിലായപ്പോൾ ഷാൾ പിടിച്ചുവാങ്ങിയ പ്രവീൺ ഗായത്രിയുടെ കഴുത്തിൽ ചുറ്റി മുറുക്കുകയായിരുന്നു.
അബോധാവസ്ഥയിലായി മുറിയിൽ വീണ ഗായത്രിക്ക് അനക്കമില്ലെന്ന് ബോദ്ധ്യപ്പെട്ട പ്രവീൺ മരിച്ചെന്ന് ഉറപ്പാക്കിയശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുറിയിലെത്തി വസ്ത്രങ്ങൾ മാറിയശേഷമാണ് കൊല്ലത്തേക്ക് പോയത്. ഈ റൂമിലും കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇരുവരും ഒന്നിച്ചുള്ള യാത്രയ്‌ക്കിടെ ആഹാരം കഴിച്ച ഹോട്ടലിലുമെത്തിച്ച് ഇന്നും നാളെയുമായി തെളിവെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |