കോഴിക്കോട്: ദുബയിൽ മരിച്ച വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ സ്വദേശി റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന താമരശ്ശേരി ഡിവൈ.എസ്. പി ടി.കെ.അഷറഫിന് ഇന്നലെ റിപ്പോർട്ട് കൈമാറി.
അതെസമയം ഭർത്താവ് മെഹ്നാസ് ഒളിവിൽ കഴിയുകയാണ്. ഇയാളെ കണ്ടെത്താൻ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മെഹ്നാസിനെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൊലപാതക കുറ്റം ചുമത്താനായിരുന്നു പൊലീസ് നീക്കം.
മാർച്ച് ഒന്നിനാണ് റിഫയെ ദുബയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ വീട്ടുകാർ കൊലപാതകമാണെന്ന് ആരോപിച്ച് കോഴിക്കോട് റൂറൽ പൊലീസ് സുൂപ്രണ്ടിന് നൽകിയ പരാതിയെ തുടർന്നാണ് കാക്കൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |