കൊച്ചി: ട്രെയിനിൽ പതിനാറുകാരിയെ ഉപദ്രവിക്കുകയും തടയാൻ ശ്രമിച്ച ദളിത് കോൺഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മർദ്ദിക്കുകയും ചെയ്ത അഞ്ചുപേരും എറണാകുളത്ത് ജോലിചെയ്യുന്ന അമ്പതുവയസുള്ള തൃശൂർ സ്വദേശികൾ. ഇതിൽ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സീസൺ ടിക്കറ്റ് യാത്രക്കാരായ അഞ്ചുപേരും ഒളിവിലാണ്. സംഘത്തിലെ ഒരാളുടെ സീസൺടിക്കറ്റിന്റെ ചിത്രമെടുത്ത് ഗാർഡ് സൂക്ഷിച്ചതും അന്വേഷണത്തിന് സഹായകമായി. പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികളെ തേടുന്നത്.
ശനിയാഴ്‌ച രാത്രി 7.50ന് എറണാകുളം - ഗുരുവായൂർ സ്‌പെഷ്യൽ ട്രെയിനിലായിരുന്നു അതിക്രമം. പതിനാറുകാരിയുടെ പരാതിയിൽ തൃശൂർ റെയിൽവേ പൊലീസെടുത്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പൊലീസിന് കൈമാറി. പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് ആരോപണമുണ്ടായതിന് പിന്നാലെ ട്രെയിനിലെ ഡ്യൂട്ടിഗാർഡിൽ നിന്ന് ദക്ഷിണറെയിൽവേ വിശദീകരണം തേടി. അന്യസംസ്ഥാനക്കാരനായ ഗാർഡ് ഭാഷ മനസിലാകാതെ സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നു. ഇക്കാര്യം അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.
ട്രെയിൻ ആലുവ പിന്നിട്ടശേഷമാണ് പരാതി പറഞ്ഞതെന്നാണ് ഗാർഡിന്റെ വിശദീകരണം. ജോലിയിൽ വീഴ്ചവരുത്തിയിട്ടില്ലെന്നതിനാൽ ഗാർഡിനെതിരെ നടപടിക്ക് സാദ്ധ്യതയില്ല. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അതേസമയം, ട്രെയിൻ ഇടപ്പള്ളിയിലെത്തിയപ്പോൾ ഗാർഡിനെ അറിയിച്ചെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. എന്നാൽ അങ്കമാലിയിൽ റെയിൽവേ പൊലീസ് എത്തിയില്ല. ചാലക്കുടിയിൽ റെയിൽവേ പൊലീസിന് ഓഫീസില്ല. ഇതിനാലാണ് കാലതാമസമുണ്ടായതെന്നാണ് റെയിൽവേയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |